കോഴിക്കോട്: ജില്ലയിൽ അഞ്ചാം ദിവസവും തുടർച്ചയായി പെയ്ത മഴയിൽ പരക്കെ നാശം. പന്നിയങ്കര, പയ്യാനക്കൽ, മാനാരി, കൊന്നേരി ഭാഗങ്ങളിൽ നൂറോളം വീടുകളിൽ വെള്ളം കയറി. 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും തോടുകളോട് ചേർന്ന ഭാഗങ്ങളിൽ വെള്ളമിറങ്ങാത്തത് ദുരിതമായി. കല്ലായി പുഴയിൽ ചെളിനിറഞ്ഞതാണ് സമീപത്തെ തോടുകളിൽ വെള്ളം കയറാൻ ഇടയായതെന്ന് നാട്ടുകാർ ആരോപിച്ചു.
മാനാഞ്ചിറ എൽ.ഐ.സിയ്ക്ക് മുന്നിലെ ബസ് സ്റ്റോപ്പ് വെള്ളത്തിൽ മുങ്ങി. ചിന്താവളപ്പ്, സ്റ്റേഡിയം ജംഗ്ഷൻ, കോട്ടുളി, പുതിയറ സ്റ്റേഡിയം ജംഗ്ഷൻ എന്നിവിടങ്ങളിലും വെള്ളം കയറി. കക്കോടി ബാലുശേരി റോഡിൽ വെള്ളം കയറി കേബിൾ കുഴി മുങ്ങിയത് യാത്രക്കാർക്ക് ഭീഷണിയായി.
പയ്യോളി: ഇരിങ്ങൽ ഓയിൽ മിൽ ഭാഗത്തെ വീടുകൾ വെള്ളത്തിലായി. ഓവുചാൽ നിർമാണം പൂർത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണിട്ടതോടെ ഓവുചാലുകൾ അടഞ്ഞതാണ് വീടുകളിൽ വെള്ളം കയറാൻ ഇടയായത്. പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി.ഫാത്വിമ, മൂരാട് കച്ചേരിയിൽ ഒ.ജി.ദേവാനന്ദൻ , ഇ.ടി.പത്മനാഭൻ എന്നിവരുടെ വീടുകൾ വെള്ളത്തിലായി. റോഡിൽ നിന്ന് ചെളിയും വെള്ളവും വീട്ടുപറമ്പിൽ ഒഴുകിയെത്തിയതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
കൊയിലാണ്ടി: തിരുവങ്ങൂരിൽ കേരള സീഡ്സിന് സമീപം ഇലക്ട്രിക് പോസ്റ്റിന് മുകളിലേയ്ക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടി അഗ്നിശമന സേന മണിക്കൂറുകളോളമെടുത്താണ് തടസം നീക്കിയത്.
നല്ലളം: നല്ലളം ബസാറിനു സമീപം കിഴുവനപ്പാടത്ത് കെ.പി.മുജീബിന്റേതടക്കം അമ്പതോളം വീടുകളിൽ വെള്ളം കയറി. മഴയിൽ തരിപ്പണം സ്വദേശി ഹനീഫയുടെ കിണർ ഇടിഞ്ഞു താണു. സമീപത്തെ തോട്ടിൽ ജലനിരപ്പ് ഉയർന്നതാണ് വീടുകളിൽ വെള്ളം കയറാൻ കാരണമായത്. വെള്ളം കയറിയതോടെ വീടുകളുടെ മുറ്റത്ത് ചെളിയും മാലിന്യങ്ങളും കെട്ടി നിൽക്കുകയാണ്.
കുറ്റ്യാടി: കാവിലുംപാറ ചൂരണിയിൽ മോഹനൻ മങ്ങാട്ടുകുന്നേലിന്റെ വീട്ടുമതിൽ ഇടിഞ്ഞുവീണു. സമീപത്തെ ആലക്കൽ ബാബുവിന്റെ വീടിനും കേടുപാടുണ്ടായി.
മാവൂർ: മാവൂരിൽ കൊയ്തുവെച്ച കതിരുകൾ മഴയിൽ കുതിർന്ന് മുളച്ച അവസ്ഥയിലാണ്. ഒരാഴ്ച മുമ്പാണ് മാവൂർ പാടത്തെ നെല്ല് കൊയ്തിരുന്നത്. മഴ കനത്തുപെയ്തതോടെ കരക്കെത്തിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. പതിനൊന്നോളം കർഷകരുടെ ഏക്കർ കണക്കിന് പാടത്തെ നെല്ലാണ് നശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |