കൊല്ലം: ജില്ലയിൽ എലിപ്പനിയും ഡങ്കിപ്പനിയും പടരുന്ന സാഹചര്യത്തിൽ കർശന മുൻ കരുതൽ നടപടികൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡോക്സി വാഗൺ കാമ്പയിൻ നാളെ ആരംഭിക്കും. ജില്ലയിൽ 27 പേർക്കാണ് ഡെങ്കിപ്പനി ഇതിനകം സ്ഥരീകരിച്ചത്. എലിപ്പനി ബാധിച്ച് നാലു പേർ മരിക്കുകയും ചെയ്തു. ഹോട്ട് സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം മരുന്നു വിതരണവും ബോധവത്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. മഴ തുടർന്നാൽ രോഗം കൂടുതൽ വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.
കൈകഴുകണം, ചൂട് വെള്ളംകുടിക്കണം
പൂച്ചെട്ടികളുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജുകളുടെ ഡീഫ്രോസ്റ്റ് ട്രേ, സൺഷേയ്ഡ്, മേൽക്കൂര, ഉപയോഗിക്കാതെ കിടക്കുന്ന ടാങ്കുകൾ, കൂളറുകൾ, പ്ലാസ്റ്റിക്ക് ഷീറ്റുകൾ, അലങ്കാര ചെടികൾ വച്ചിരിക്കുന്ന പാത്രം തുടങ്ങിയവയിൽ കെട്ടി നിൽക്കുന്ന വെള്ളം ആഴ്ച്ചയിലൊരിക്കൽ നിർബന്ധമായും മാറ്റണം.
എലികൾ, മറ്റു മൃഗങ്ങൾ എന്നിവയുടെ മൂത്രത്താൽ മലിനമായ വെള്ളവുമായി സമ്പർക്കം ഉണ്ടാകരുത്.
കൈകാലുകളിൽ മുറിവ് ഉള്ളപ്പോൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്.
ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ചേറിലും ചെളിയിലും ജോലി ചെയ്യുന്നവർ, മലിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം.
വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പ്രതിരോധിക്കുന്നതിന് ശുചിത്വം കർശനമായി പാലിക്കണം.
മഞ്ഞപ്പിത്തം ബാധിച്ചവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം.
ആഹാരത്തിന് മുമ്പും, ശുചിമുറി ഉപയോഗിച്ച ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം.
കിണർ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം.
ഹോട്ടലുകളിലും സോഡ നിർമ്മാണ യൂണിറ്റുകളിലും ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തണം.
പാല്‍, ഐസ്‌ക്രീം എന്നിവ വയ്ക്കുന്ന ഫ്രീസറിൽ പച്ച മാംസം, മത്സ്യം എന്നിവ വയ്ക്കരുത്.
......................................................
സ്വയംചികിത്സ അപകടകരമാണ്. രോഗലക്ഷണങ്ങളുളളവർ തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.
ഡോ. ബിന്ദു മോഹൻ, ജില്ലാ മെഡിക്കൽ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |