തിരുവനന്തപുരം: വിതുര മേമലയിൽ കാട്ടുപന്നി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വേലിയിലേയ്ക്ക് വൈദ്യുതി കടത്തിവിട്ടയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി ശെൽവരാജ് മരിച്ചത്.
മൃതദേഹം കിടന്ന പുരയിടത്തിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുര്യൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നേരത്തേ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. പന്നിക്കെണിക്കായി വേലിയിലേയ്ക്ക് വൈദ്യുതി കടത്തിവിട്ടത് അനധികൃതമായാണ് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, ശെൽവരാജ് വിതുരയിൽ എത്തിയതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സമീപവാസികളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അജ്ഞാത മൃതദേഹം എന്ന നിലയിലാണ് ശെൽവരാജിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് മരിച്ചത് ശെൽവരാജാണെന്ന് തിരിച്ചറിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ലോട്ടറി വാങ്ങാനെന്ന പേരിൽ രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നിറങ്ങിയ ശെൽവരാജ് എങ്ങനെയാണ് വിതുരയിലെത്തിയത് എന്നതടക്കമുള്ള കാര്യത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ തന്നെ കൂടുതൽ വ്യക്തത വരുത്തുമെന്നും പൊലീസ് അറിയിച്ചു. ശെൽവരാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |