കോട്ടയം . ആറുവർഷം കൊണ്ട് സംസ്ഥാനത്തെ രണ്ടുലക്ഷത്തിൽപ്പരം ഭവനരഹിതർക്ക് വീടൊരുക്കി വിപ്ലവം സൃഷ്ടിച്ച പിണറായി സർക്കാർ അടുത്ത നാല് വർഷം കൊണ്ട് സംസ്ഥാനത്തെ ബാക്കിയുള്ള മുഴുവൻ ഭൂരഹിത - ഭവനരഹിതരുടെയും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നൂറ് ദിന കർമ്മപരിപാടികളുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനോടൊപ്പം സഹകരണ മേഖലയിലടക്കമുള്ള ഏജൻസികളും ഇതിനായി മുൻകൈയ്യെടുക്കും. സംസ്ഥാനത്തുടനീളം 2200 ലധികം വീടുകളും, 40 ഫ്ലാറ്റുകളും നിർമ്മിച്ച് നൽകിയ കെയർ ഹോം പദ്ധതിയിലൂടെ കൂടുതൽ ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അദ്ധ്യക്ഷത വഹിച്ചു. മനസ്സോടിത്തിരിമണ്ണ് എന്ന പദ്ധതിയിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ
ലൈഫ് പദ്ധതിക്കായി ഭൂമി വിട്ടു നൽകിയ ആർ വി ബാബു, കുര്യാക്കോസ് തോട്ടത്തിൽ, ഡോ. രാജലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കളക്ടർ പി കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ വിശിഷ്ടാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി വി സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ പ്രദീപ് കുമാർ, സബിത പ്രേംജി, ബിജു വലിയമല, റോസിലി ടോമിച്ചൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ഷാജിമോൻ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി എസ് ഷിനോ, ജില്ലാ വനിതാക്ഷേമ ഓഫീസർ ലക്ഷ്‌മി പ്രസാദ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |