കൊച്ചി: അവധി ദിനത്തിൽ വോട്ട് പിടിക്കാൻ ഇന്നലെ സ്ഥാനാർത്ഥികൾ രാവിലെ തന്നെ കളത്തിലിറങ്ങി. ആവുന്നത്ര ആളുകളെ കണ്ട് വോട്ട് പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു മുന്നണികൾ.
വീടുകൾ സന്ദർശിച്ച് രാധാകൃഷ്ണൻ
ഗൃഹസമ്പർക്ക പരിപാടിയിൽ തൃക്കാക്കരയിലെ മനസറിഞ്ഞ് എൻ.ഡി.എ സാഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ. രാവിലെ കാക്കനാട് നിന്ന് പ്രവർത്തകർക്കൊപ്പം ഗൃഹസമ്പർക്കം ആരംഭിച്ചു. ഉച്ചയ്ക്ക് കറുകപ്പള്ളിയിൽ നിന്നാണ് തുറന്ന വാഹനത്തിലെ രണ്ടാംദിവസത്തെ പര്യടനം ആരഭിച്ചത്. ദേവൻ കുളങ്ങരയിൽ ഒമ്പത് മണിയോടെയായിരുന്നു സമാപനം. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി. ദേവരാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
പള്ളിയിലെത്തി ഡോക്ടർ
വാഴക്കാല സെന്റ് ജോസഫ്‌സ് പള്ളിയിൽ കുർബാനയിൽ പങ്കെടുത്തായിരുന്നു ഡോ. ജോ ജോസഫിന്റെ ഇന്നലത്തെ പര്യടനം. പള്ളിവികാരി ഫാ. സജിയുമായി കൂടിക്കാഴ്ച നടത്തി. പൊന്നുരുന്നി സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിലെത്തി കെ.ജെ.മാക്‌സി എം.എൽ.എയ്ക്കൊപ്പം പള്ളിയിലെത്തിയവരുടെ പിന്തുണ തേടി. തുടർന്ന് പനമ്പിള്ളി നഗർ അംബികാപുരം പള്ളിയിലുമെത്തി. സി.ഐ.ടി.യു കുടുംബ സംഗമത്തിലും പങ്കെടുത്തു. അവിടെനിന്ന് പ്രകടനമായി പടമുഗൾ എത്തി സി.ഐ.ടി.യു മോട്ടോർ വാഹന തൊഴിലാളികൾ നൽകിയ സ്വീകരണമേറ്റുവാങ്ങി.
ദേവാലയങ്ങൾ സന്ദർശിച്ച് ഉമ
നിയോജക മണ്ഡലത്തിലെ വിവിധ ദേവാലയങ്ങളിൽ സന്ദർശനം നടത്തിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ ഇന്നലത്തെ പ്രചാരണം ആരംഭിച്ചത്. ഞായറാഴ്ച കുർബാനകൾക്ക് ശേഷം വിശ്വാസികളെ നേരിൽ കണ്ട് വോട്ട് ചോദിച്ചു. തുടർന്ന് തൃക്കാക്കര നോർത്ത് മണ്ഡലത്തിലായിരുന്നു പര്യടനം. ബെന്നി ബഹനാൻ എം.പി പര്യടനം ഉദ്ഘാടനം ചെയ്തു. നിരവധി ബൈക്കുകളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. രാവിലെ പല പ്രദേശങ്ങളിലും മഴ തോരാതെ തുടർന്നത് പ്രചാരണത്തെ ബാധിച്ചെങ്കിലും മഴ തടസമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |