കോട്ടയം. ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത ഈ മാസം 28ന് തന്നെ കമ്മിഷൻ ചെയ്യും. റെയിൽവേ ചീഫ് സുരക്ഷാ കമ്മിഷണർ അഭയ് കുമാർ റായുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ സുരക്ഷാ പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി. മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള പരിശോധനയും വൈകിട്ട് ട്രെയിൻ ഓടിച്ച് നടത്തിയ വേഗപരിശോധനയും പൂർത്തിയായി.
ഏറ്റുമാനൂർ സ്റ്റേഷന് സമീപമുള്ള പാറോലിക്കൽ ഗേറ്റ് മുതൽ ചിങ്ങവനം വരെയായിരുന്നു സുരക്ഷാ പരിശോധന. പ്രത്യേക പൂജയ്ക്ക് ശേഷം ട്രാക്കിൽ തേങ്ങയുടച്ചാണ് പരിശോധന ആരംഭിച്ചത്. രാവിലെ പുതിയ പാതയിലൂടെ ആരംഭിച്ച പാതയുടെ ഫിറ്റ്‌നെസ് പരിശോധന ഉച്ചവരെ നീണ്ടു.
പാറോലിക്കൽ ലെവൽ ക്രോസിൽ നിന്ന് കോട്ടയം റെയിൽവേ സ്‌റ്റേഷൻ വരെയും മുട്ടമ്പലത്ത് നിന്ന് ചിങ്ങവനം സ്‌റ്റേഷൻ വരെയുമായി എട്ടു മോട്ടോർ ട്രോളികളിലായി രണ്ടു ഘട്ടമായായിരുന്നു പരിശോധന. തുടർന്ന് ചിങ്ങവനത്ത് ഉദ്യോഗസ്ഥതല യോഗം ചേർന്ന് സുരക്ഷ വിലയിരുത്തി. ഇതിന് ശേഷമാണ് രണ്ട് ഘട്ടങ്ങളിലായി 120 കിലോമീറ്റർ വേഗതയിൽ രണ്ട് ബോഗികളുള്ള 'ട്രാക്ക് റെക്കോഡിംഗ് കാർ' ഓടിച്ചു വേഗ പരിശോധനയും നടത്തിയത്.
റിപ്പോർട്ട് രണ്ട് ദിവസനത്തിനകം.
പരിശോധനയുടെ റിപ്പോർട്ട് രണ്ടു ദിവസത്തിനകം റെയിൽവേയുടെ തിരുവനന്തപുരം നിർമാണ വിഭാഗത്തിന് കൈമാറും. ഇതിനു ശേഷമായിരിക്കും തുടർനടപടികൾ. തോമസ് ചാഴികാടൻ എം.പി. ചിങ്ങവനത്തെത്തി അവലോകനയോഗത്തിൽ പങ്കെടുത്തു. റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ മുകുന്ദ് രാമസ്വാമി, ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ആർ.പി.ജിങ്കാർ, ചീഫ് എൻജിനീയർ വി.രാജഗോപാൽ, ചീഫ് ബ്രിജ് എൻജിനീയർ സുമിത് സിംഗാൾ എന്നിവരും സുരക്ഷാ കമ്മിഷണർക്കൊപ്പമുണ്ടായിരുന്നു.
പരിശോധിച്ചത്.
5 വലിയ പാലങ്ങൾ, 54 ചെറിയ പാലങ്ങൾ, മേൽനടപ്പാലം.
റെയിൽവേ ഗേറ്റും സിഗ്നൽ സംവിധാനങ്ങളും.
പാളങ്ങൾ യോജിപ്പിച്ച ഭാഗങ്ങളിലെ വെൽഡിംഗ് ഉറപ്പ്.
ഇലക്ട്രിക്കൽ ജോലികളും പാളങ്ങളിലെ വളവുകളും.
റെയിൽവേ ചീഫ് സുരക്ഷാ കമ്മിഷണർ അഭയ കുമാർ റായ് പറയുന്നു.
'' മുൻപ് തീരുമാനിച്ചപോലെ പാത 28ന് തന്നെ കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പാതയുടെ അവസാനവട്ട ജോലികൾ നടക്കുകയാണ്.''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |