മലപ്പുറം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാത ആറ് വരിപ്പാതയാക്കുന്ന പ്രവൃത്തികൾ 2025 നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിലമ്പൂർ നിയോജക മണ്ഡലത്തിൽ ചുങ്കത്തറ പഞ്ചായത്ത് പരിധിയിലെ മുട്ടിക്കടവ് പാലം പുനർനിർമാണത്തിന്റേയും 2019ലെ പ്രളയത്തിൽ തകർന്ന കൈപ്പിനികടവ് പാലം പുനർനിർമിച്ച് ഗതാഗതത്തിനായി തുറന്ന് നൽകുന്നതിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിലമ്പൂർ ബൈപ്പാസ് ഉൾപ്പടെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റ് വകുപ്പുകളുമായി തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. എം.എൽ.എ ഉൾപ്പടെ ജനപ്രതിനിധികളിൽ നിന്നുള്ള ക്രിയാത്മകമായ നിർദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ ഒരുക്കമാണെന്ന് മന്ത്രി ഉറപ്പ് നൽകി. കൈപ്പിനിക്കടവ് പാലം പരിസരത്ത് നടന്ന പരിപാടിയിൽ പി.വി. അൻവർ എം.എൽ.എ അധ്യക്ഷനായി. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യാതിഥിയായിരുന്നു.
അപ്രോച്ച് റോഡിന്റെ പണികൾ പൂർത്തീകരിക്കാനുണ്ടെങ്കിലും മഴക്കാലം ആരംഭിക്കുന്നതോടെ നിലവിലെ പുഴയിലൂടെയുള്ള താൽകാലിക റോഡിൽ ഗതാഗതം മുടങ്ങുന്നതിനാൽ പ്രദേശത്തുകാർക്കുണ്ടാകുന്ന യാത്രാദുരിതം കണക്കിലെടുത്താണ് കൈപ്പിനിക്കടവ് പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. കൈപ്പിനി ഭാഗത്തേയ്ക്ക് 70 മീറ്ററും, ചുങ്കത്തറ ഭാഗത്തേയ്ക്ക് 120 മീറ്ററും വീതമുള്ള അപ്രോച്ച് റോഡ് നിർമാണവും പുഴയിലെ സംരക്ഷണഭിത്തിയുടെ നിർമാണ ജോലികളുംപുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. 2019ൽ കവളപ്പാറ, പാതാർ എന്നിവടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന വൻമരങ്ങളും കൂറ്റൻപാറകളും ഇടിച്ചാണ് കൈപ്പിനിക്കടവ് പാലം പൂർണമായും തകർന്നത്. പാലം തകർന്നതോടെ കുറുമ്പലങ്ങോട് പൂക്കോട്ടുമണ്ണക്കടവ് വഴി കിലോമീറ്ററുകൾ സഞ്ചരിച്ചായിരുന്നു വിദ്യാർഥികളുൾപ്പടെ യാത്രക്കാർ ചുങ്കത്തറയിലെത്തിയിരുന്നത്. പാലം ഗതാഗതത്തിനായി തുറന്ന് നൽകുന്നതോടെ ദൂരം 2.50 കിലോമീറ്ററായി കുറയും. 99.7 മീറ്റർ നീളവും ഇരുവശത്തും നടപ്പാതകളും ഉൾപ്പടെ 10.7 മീറ്റർ വീതിയുമുള്ള പാലം പുതുക്കിപ്പണിയാൻ 13.2 കോടിയാണ് സർക്കാർ അനുവദിച്ചത്. പ്രളയത്തെ പ്രതിരോധിക്കാവുന്ന വിധത്തിലാണ് പുതിയ പാലത്തിന്റെ നിർമാണം.
ചുങ്കത്തറ പഞ്ചായത്തിൽ കോഴിക്കോട് നിലമ്പൂർ ഗൂഡല്ലൂർ റോഡിനെ, മുട്ടിക്കടവ് നിന്നും പള്ളിക്കുത്ത് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്നതാണ് മുട്ടിക്കടവ് പാലം. പുന്നപുഴക്കു കുറുകെ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന് പകരമായാണ് പുതിയ പാലത്തിന്റെ നിർമാണം. പാലം പുനർനിർമിക്കുന്നതിനായി 6.2 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 90 മീറ്റർ നീളമുള്ള പാലത്തിന്റെ 7.5 മീറ്റർ വീതിയിൽ വാഹനങ്ങൾക്കും 1.35 മീറ്റർ പാലത്തിനൊരുവശത്തായി കാൽനടയാത്രക്കാർക്കുള്ള സൗകര്യവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ മുട്ടിക്കടവ് ഭാഗത്തേക്കും പള്ളിക്കുത്തു ഭാഗത്തേക്കും 60 മീറ്റർ നീളത്തിൽ ബി.എം ആൻഡ് ബി.സി അപ്രോച്ച് റോഡും ഉൾപ്പടെയാണ് പദ്ധതിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |