കോഴിക്കോട്: പ്രളയ ദുരന്തത്തിൽ നിന്ന് ജനങ്ങളെ കൈപിടിച്ചുയർത്തിയ ഫയർഫോഴ്സ് സംവിധാനം കൂടുതൽ വിപുലമാക്കണമെന്ന ആവശ്യം നിലനിൽക്കെ മലബാറിലെ ഓഫീസുകളിൽ നിന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നീക്കം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലാ ഓഫീസുകളിൽ നിന്ന് ഓരോ ക്ലർക്ക് തസ്തികകളും കോഴിക്കോട് റീജിയണൽ ഫയർ ഓഫീസിൽ നിന്ന് മൂന്ന് ക്ലർക്ക് തസ്തികകളുമാണ് വെട്ടിക്കുറയ്ക്കുന്നത്.
വിവിധ ജില്ലകളിലെ ഫയർ സ്റ്റേഷനുകളുടെയും ജീവനക്കാരുടെയും അനുപാതം കണക്കാക്കി ഭരണ സൗകര്യം എന്ന പേരിലാണ് ആറ് ക്ലർക്ക് തസ്തിക നിർത്തലാക്കാൻ നീക്കം നടക്കുന്നത്. ഈ തസ്തികകൾ തെക്കൻ ജില്ലകളിലേക്ക് പുനർവിന്യസിക്കപ്പെട്ടേക്കും.
എറണാകുളം റീജിയണൽ ഫയർ ഓഫീസിലെ ജോലിഭാരം സംബന്ധിച്ച് റീജിയണൽ ഫയർ ഓഫീസർ നൽകിയ അപേക്ഷയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിലാണ് തസ്തികകൾ പുനർവിന്യാസിക്കാനുള്ള ശുപാർശയുള്ളത്.
കോഴിക്കോട് റീജിയണൽ ഫയർ ഓഫീസിലെ മൂന്ന് ക്ലർക്ക് തസ്തിക ഇല്ലാതായാൽ സ്വാഭാവികമായും ഇവിടുത്തെ സൂപ്പർവൈസറി തസ്തികയായ ജൂനിയർ സൂപ്രണ്ട് തസ്തികയും ഇല്ലാതാവുമെന്ന് ജീവനക്കാർ പറയുന്നു. കോഴിക്കോട് റീജയണൽ ഫയർ ഓഫീസിൽ നിന്ന് ക്ലർക്കുമാരെ പിൻവലിക്കാൻ നേരത്തെ നടത്തിയ നീക്കം റീജിയണൽ ഫയർ ഓഫീസർ ഓഫീസ് ജോലിഭാരം സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് ഡയറക്ടർ ജനറൽ നിർത്തിവെക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിൽ മാത്രം ഒമ്പത് ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനുകളിലായി 361 ജീവനക്കാരുണ്ട്. ഇവരുടെ ജി.പി.എഫ്. അവധി അപേക്ഷകൾ, ഫയർഫോഴ്സ്, പൊലീസ് എന്നീ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ജില്ലയിലെ 400 ഹോം ഗാർഡുകളുടെ സേവനവേതന ഫയലുകളും ഇതേ ക്ലർക്കുമാരാണ് കൈകാര്യം ചെയ്യേണ്ടത്. സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ്, പരിശീലനം മറ്റ് അനുബന്ധ ജോലികൾ, ആശുപത്രികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ഫയലുകൾ അതത് ജില്ലാ ഫയർ ഓഫീസുകളിൽ നിന്നാണ് ചെയ്യുന്നത്. ബഹുനില കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ക്വാറി, ക്രഷർ എന്നിവിടങ്ങളിലേക്കുള്ള സാക്ഷ്യപത്രങ്ങൾ, എൽ.പി.ജി, പെട്രോളിയം വിതരണ കേന്ദ്രങ്ങൾക്കുള്ള എൻ.ഒ.സി, പടക്ക സംഭരണം, വിൽപ്പന ഇവയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ തയ്യാറാക്കൽ എന്നിവയെല്ലാം ക്ലർക്കുമാരുടെ ചുമതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |