പാലക്കാട്: പുതിയ അദ്ധ്യയന വർഷത്തിൽ സാധാരണക്കാരന്റെ സ്‌കൂൾ ബഡ്ജറ്റ് അല്പം കടുക്കുമെന്ന് ഉറപ്പ്. നോട്ട്ബുക്ക്, മറ്റ് കടലാസ് നിർമ്മിത ഉത്പന്നങ്ങൾ, പേന, പെൻസിൽ എന്നിവയുടെ വില കൈപൊള്ളിക്കും. നോട്ടുബുക്കുകൾക്ക് മാത്രം 10 ശതമാനത്തിലേറെ വില വർദ്ധിച്ചിട്ടുണ്ട്. പേപ്പറിന്റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലവർദ്ധനയാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. ആറ് മാസത്തിനിടെ വിവിധ തരത്തിലുള്ള പേപ്പറുകൾക്ക് 50 ശതമാനത്തിലധികം വില വർദ്ധിച്ചതായാണ് വിപണി നൽകുന്ന സൂചന.
പേനകൾക്ക് 12 ശതമാനം ജി.എസ്.ടി ഉണ്ടായിരുന്നത് 18 ആക്കി ഉയർത്തിയത് സ്‌കെച്ച്, മാർക്കർ തുടങ്ങി എല്ലാത്തരം പേനകളുടെയും വില വർദ്ധനവിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടയ്ക്കാണ് പേനകൾക്ക് ഇത്രയും വില വർദ്ധിച്ചത്. ഇതിനുപുറമേ പെൻസിലുകൾക്കും ഉടനെ വില കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. നേരത്തെ മൂന്നു രൂപയുണ്ടായിരുന്ന ഉപയോഗത്തിനുശേഷം വലിച്ചെറിയാൻ പറ്റുന്ന തരത്തിലുള്ള പേനകൾക്ക് ഇപ്പോൾ നാലു രൂപ നൽകണം. സ്‌കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ വിപണിയിൽ തിരക്ക് വർദ്ധിച്ചിട്ടുണ്ട്.
അച്ചടിമേഖലയെ കൈയ്യൊഴിയുന്നു
പേപ്പറിനും അനുബന്ധ സാമഗ്രികൾക്കും വില കുത്തനെ ഉയർന്നതോടെ നോട്ട്ബുക്ക് അച്ചടി വ്യവസായ മേഖല ഗുരുതര പ്രതിസന്ധിയാണ് നേരിടന്നത്. ഓഫ്‌സെറ്റ് പ്രിന്റിംഗിന്റെയും ബൈൻഡിംഗ് വ്യവസായങ്ങളുടെയും കേന്ദ്രമായ തൃശൂർ കുന്നംകുളത്ത് ഈ മേഖലയെ പലരും കൈയൊഴിയുകയാണ്. കൊവിഡ് കാലത്ത് ഇലക്‌ട്രോണിക് സമൂഹമാദ്ധ്യമങ്ങൾ സജീവമായത് അച്ചടി രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദീർഘകാല കരാർ ഏറ്റെടുത്ത പ്രസുകൾക്ക് ഈ വിലവർധന താങ്ങാവുന്നതിനുമപ്പുറമാണ്. ചെറുകിട പ്രസുകാർ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാഹചര്യവുമുണ്ട്. കടലാസ് ഇറക്കുമതി വർദ്ധിപ്പിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രധാന ആവശ്യം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പേപ്പറുകൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തണമെന്നും ജി.എസ്.ടി. നിരക്ക് കുറക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |