നെയ്യാറ്റിൻകര: അച്ഛനമ്മമാരുടെ പൊള്ളുന്ന ഓർമ്മകളുറങ്ങുന്ന മണ്ണിൽ രാഹുലിനും അനുജൻ രഞ്ജിത്തിനും വീടെന്ന സ്വപ്നം സഫലമായി. 30ന് ഗൃഹപ്രവേശം നടക്കും. ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയ എന്ന സന്നദ്ധസംഘടനയാണ് ഇവർക്ക് വീടൊരുക്കാനുള്ള സാമ്പത്തിക സഹായം നൽകിയത്.
2020 ഡിസംബർ 22ന് കോടതി ഉത്തരവിനെ തുടർന്ന് കുടിൽ പൊളിച്ചുനീക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ പെട്രോളൊഴിച്ച് ജീവനൊടുക്കിയ അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ രാജന്റെയും അമ്പിളിയുടെയും മക്കളാണ് രാഹുലും രഞ്ജിത്തും. രാജനും കുടുംബവും നേട്ടത്തോട്ടം കോളനിയിലെ അവകാശികളില്ലാതിരുന്ന മൂന്നര സെന്റ് സ്ഥലത്താണ് കുടിൽ കെട്ടി താമസിച്ചിരുന്നത്. എന്നാൽ അയൽവാസിയായ വസന്ത ഈ സ്ഥലത്തിൽ അവകാശമുന്നയിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവുമായെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് ദമ്പതികൾ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത്.
അച്ഛനമ്മമാർ ഉറങ്ങുന്ന മണ്ണ് വിട്ടുപോകാനോ കയറിക്കിടക്കാൻ വേറൊരിടമോ ഇല്ലാതിരുന്ന സഹോദരങ്ങളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായവുമായി പലരുമെത്തിയെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇല്ലാത്തതിനാൽ വീട് നിർമ്മാണം അനിശ്ചിതാവസ്ഥയിലാവുകയായിരുന്നു. സർക്കാർ സഹായമായി പത്ത് ലക്ഷം രൂപ ഇവരുടെ പേരിൽ അതിയന്നൂർ പഞ്ചായത്തിന് അനുവദിച്ചെങ്കിലും ഉടമസ്ഥാവകാശ തർക്കം പരിഹരിക്കാൻ കഴിയാത്തതിനാൽ അത് ഇതുവരെയും ഇവരുടെ കൈയിൽ കിട്ടിയിട്ടില്ല.
ഇതിനിടയിലാണ് സംഘടന വീട് നിർമ്മിച്ച് നൽകാൻ തയ്യാറായി രംഗത്തെത്തിയത്. എന്നാൽ ഉടമസ്ഥാവകാശ രേഖയില്ലാത്തതിനാൽ നിയമപരമായി വീട് നിർമ്മിക്കുന്നത് സംബന്ധിച്ച് സംഘടനാപ്രവർത്തകർക്കിടയിൽ ആശക്കുഴപ്പമുണ്ടായെങ്കിലും സംഘടന നൽകിയ ധനസഹായം കൊണ്ട് വീട് പണിയാൻ സഹോദരങ്ങൾ തയ്യാറാവുകയായിരുന്നു. വീട് പണി ഇപ്പോൾ അന്തിമഘട്ടത്തിലാണ്. 30ന് രാവിലെ 11.30നാണ് പാല് കാച്ചൽ ചടങ്ങ്.രാഹുലിന് ഒരു മാസം മുൻപ് മന്ത്രി വി.എൻ. വാസവന്റെ ഉത്തരവിൽ നെല്ലിമൂട് സഹകരണ ബാങ്കിൽ സെയിൽസ്‌മാനായി ജോലി ലഭിച്ചിരുന്നു. അനുജൻ രഞ്ജിത്ത് പ്ലസ് ടു കഴിഞ്ഞു. സ്ഥലത്തിന്റെ പട്ടയം മറ്റൊരാളുടെ പേരിലായതിനാൽ അവർ ഉടമസ്ഥാവകാശം കൈമാറിയാൽ മാത്രമേ സ്ഥലം ഇവർക്ക് സ്വന്തമാവുകയുള്ളൂ. പഴയ പട്ടയം റദ്ദ് ചെയ്ത് ഭൂമി സ്വന്തമായി ലഭിക്കാനായി ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |