പൊന്നാനി: സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊന്നാനി നഗരസഭയിൽ താൽക്കാലിക ജീവനക്കാർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. നഗരസഭാ കൗൺസിൽ അജണ്ടയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ചു.
നഗരസഭയിൽ ഒഴിവുള്ള ബിൽ കളക്ടർ, എൽ.ഡി.സി തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമനം നടത്തുന്നതിന് പകരം പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നടത്തുന്നുവെന്നാരോപിച്ചാണ് കൗൺസിലിൽ ബഹളമുണ്ടാകുകയും പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തത്.
ബിൽ കളക്ടർ, എൽ.ഡി.സി തസ്തികയിൽ ആകെയുള്ള ആറ് ഒഴിവുകളിൽ രണ്ടെണ്ണം മാത്രം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നടത്തുകയും മുൻ സെക്രട്ടറിയുടെ വിയോജന കുറിപ്പ് മറികടന്ന് നിയമിച്ച ജീവനക്കാരനെ വീണ്ടും നിലനിറുത്താനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിലിൽ നിന്ന് വാക്കൗട്ട് നടത്തിയത്. മുൻ സെക്രട്ടറി ഉൾപ്പെടെ നീക്കം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും പാർട്ടി അനുഭാവികളെ തിരുകി കയറ്റുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും നേരത്തെ നടന്ന നിയമനത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ വീണ്ടും ഇത്തരം നീക്കവുമായി മുന്നോട്ട് പോകുന്നത് പൊതുജനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.
എംപ്ലോയ്‌മെന്റ് ലിസ്റ്റ് പരിഗണിക്കാതെ സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, അനുപമ മുരളീധരൻ, മിനി ജയപ്രകാശ്, കെ. ഇസ്മായിൽ, റാഷിദ് നാലകത്ത്, ശ്രീകല ചന്ദ്രൻ, എം.പി ഷബീറാബി, ശബ്ന ആസ്മി, പ്രിയങ്ക വേലായുധൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |