മലപ്പുറം: സ്‌കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് വിദ്യാലയങ്ങൾ. ജില്ലയിലാകെയുള്ള 1,699 സ്‌കൂളുകളിലും ക്ലാസ് മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തികളും വിദ്യാലയങ്ങളുടെ ഫിറ്റ്നസ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതർ പരിശോധിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
വിരമിച്ച അദ്ധ്യാപർക്ക് പകരം പുതിയ അദ്ധ്യാപകരെ ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിൽ നിയമിക്കും. ക്ലാസുകളിൽ അദ്ധ്യാപകർ ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല. എൽ.പി, യു.പി, ഹൈസ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം പുരോഗമിക്കുകയാണ്. കഴിഞ്ഞ അദ്ധ്യായന വർഷത്തെ അപേക്ഷിച്ച് ഈ വർഷവും കൂടുതൽ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ചേരുന്നതായാണ് കണക്കുകൾ വ്യക്തമാകുന്നത്. അഡ്മിഷൻ പൂർത്തിയായാൽ മാത്രമേ എത്ര കുട്ടികളാണ് പുതുതായി പൊതുവിദ്യാലയത്തിലേക്ക് എത്തിയതെന്ന് അറിയാനാകൂ എന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. കുസുമം പറഞ്ഞു.
പകുതി പുസ്തകങ്ങൾ നൽകി
സ്‌കൂൾ പ്രവേശനത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ എത്തിയതായി ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫീസർ കെ.എസ്. കുസുമം പറഞ്ഞു. മലപ്പുറം എം.എസ്.പി ഹാൾ കേന്ദ്രീകരിച്ച് ജില്ലയിലെ പാഠപുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുന്നുണ്ട്. ഇതുവരെ ഏകദേശം 50 ശതമാനത്തോളം പാഠപുസ്തകങ്ങളും വിതരണം ചെയ്തു. പാഠപുസ്തകത്തോടൊപ്പം സൗജന്യ യൂണിഫോം വിതരണവും നടക്കുന്നുണ്ട്. കൈത്തറി യൂണിഫോമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇവയുടെ വിതരണം പകുത്തിലധികം പൂർത്തിയായതായും ഡി.ഡി.ഇ പറഞ്ഞു. ജൂണ് ഒന്നിന് സ്‌കൂൾ തുറക്കുമ്പോഴേക്കും മുഴുവൻ പുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം പൂർത്തീകരിക്കാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഡി.ഡി.ഇ കൂട്ടിച്ചേർത്തു.
വിപണിയിലും പ്രവേശനോത്സവം
സ്‌കൂളുകളിൽ പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ അരങ്ങേറുമ്പോൾ വിപണിയും ഇതിന്റെ ഓളത്തിലാണ്. കഴിഞ്ഞ രണ്ടുവർഷവും കൊവിഡ് കാരണം സ്‌കൂളുകൾ ജൂണിൽ തുറക്കാത്തതിനാൽ കാര്യമായ കച്ചവടമുണ്ടായിരുന്നില്ല. കൊവിഡ് ഭീതി അകന്ന് സ്‌കൂളിലേക്ക് പോവാൻ കുട്ടികൾ ഒരുക്കങ്ങൾ നടത്തുമ്പോൾ സ്‌കൂൾ വിപണിയും ഉണർവിലാണ്.
വില അൽപ്പം കൂടുതലാണ്
പേപ്പറിന് വില കൂടിയതയോടെ നോട്ട് ബുക്കുകൾക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട നോട്ട് ബുക്ക് നിർമ്മാണ കേന്ദ്രങ്ങൾ പലതും അടച്ചുപൂട്ടി. വിലക്കുറവിൽ നോട്ട് ബുക്കുകൾ വിതരണം ചെയ്തിരുന്നവർ ഇവരായിരുന്നു. മഴ നേരത്തെ തുടങ്ങിയതോടെ കുട വിപണിയിൽ തിരക്കാണ്. പല വർണ്ണങ്ങളിലും കുട്ടികളുടെ പ്രിയ കാർട്ടൂൺ കഥാപാത്രങ്ങൾ പ്രിന്റ് ചെയ്തുള്ള കുടകൾക്ക് ആവശ്യക്കാർ ഏറെയാണ്. 200 രൂപ മുതലാണ് കുടകളുടെ വില.
ഫിറ്റ്നസ് ഇല്ലാത്ത ഒരുവിദ്യാലയത്തിലും ജൂണ് ഒന്നിന് അദ്ധ്യായനം ആരംഭിക്കില്ല. കുട്ടികളുടെ സുരക്ഷയെ മുൻനിറുത്തി മാത്രമേ ക്ലാസുകൾ ആരംഭിക്കൂ. പൊലീസ് ക്ലിയറൻസ് ലഭിച്ചവരെ മാത്രമേ സ്‌കൂൾ വാഹനങ്ങളിൽ ഡ്രൈവർമാരായി നിയമിക്കാവൂ എന്ന നിർദ്ദേശം വിദ്യാലയങ്ങൾക്ക് നൽകിയിട്ടുണ്ട്. വൃത്തിയുള്ളതും ആരോഗ്യപരമായതുമായ ഭക്ഷണം മാത്രമേ കുട്ടികൾക്ക് നൽകാവൂ. ഇക്കാര്യം സ്‌കൂൾ മേലാധികാരി പരിശോധിച്ച് ഉറപ്പുവരുത്തണം. വിദ്യാലയത്തോട് ചേർന്ന് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന് പ്രധാനാദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- കെ.എസ്. കുസുമം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |