കയർഫെഡിൽ കെട്ടിക്കിടക്കുന്ന കയർ - 12 കോടി
കൊല്ലം: തമിഴ്നാട്ടിൽ നിന്നുള്ള വിലകുറഞ്ഞ ചകിരി വിപണി കീഴടക്കിയതോടെ സംസ്ഥാനത്തെ കയർ സഹകരണ സംഘങ്ങളും തൊഴിലാളികളും പ്രതിസന്ധിയുടെ കുരുക്കിൽ മുറുകുന്നു.
കയർ സംഘങ്ങളിൽ നിന്ന് ശേഖരിച്ച 12 കോടിയുടെ കയർ കയർഫെഡ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. ഇതിനാൽ കഴിഞ്ഞ അഞ്ച് മാസമായി തൊഴിലാളികൾക്ക് കൂലിയും കിട്ടുന്നില്ല.
നാടനേക്കാൾ കുറഞ്ഞ വിലയ്ക്ക് ചകിരി ലഭിക്കുന്നതിനാൽ സ്വകാര്യ ഫാക്ടറികൾ കൂടുതലും തമിഴ്നാട് ചകിരിയാണ് വാങ്ങുന്നത്. നാടൻ ചകിരി ഉപയോഗിച്ചുള്ള ഒരു പിരി കയറിന് 40 രൂപയാണ് വില. എന്നാൽ തമിഴ്നാട് പിരി കയറിന് 32 രൂപയേയുള്ളു.
പ്രശ്നം പരിഹരിക്കാനും നാടൻ കയറിന്റെ വില്പന പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വില്പന കാര്യക്ഷമമാക്കാനുള്ള ശ്രമം കയർഫെഡും നടത്തുന്നില്ല. കയർഫെഡ് പുതുതായി കയർ ഏറ്രെടുക്കാത്തതിനാൽ സഹകരണസംഘങ്ങളിലും കയർ കെട്ടിക്കിടക്കുകയാണ്.
കൂലികിട്ടാതെ തൊഴിലാളികൾ
1. ഇൻകം സപ്പോർട്ട് സ്കീമിലെ തൊഴിലാളികൾക്ക് കൂലി 350 രൂപ
2. 240 രൂപ സംഘവും 110 രൂപ കയർഫെഡുമാണ് നൽകുന്നത്
3. നവംബർ മുതൽ സർക്കാർ വിഹിതം കിട്ടുന്നില്ല
4. കയർ വിറ്റുവരവിൽ നിന്നാണ് സംഘങ്ങൾ വിഹിതം നൽകുന്നത്
5. വില്പന ഇടിഞ്ഞ് ഡിസംബറോടെ കയർഫെഡിന്റെ വരുമാനം നിലച്ചു
6. സഹകരണ സംഘങ്ങളുടെ കൈയിലും നയാപൈസയില്ല
7. കയർ വിലയായി 25 ലക്ഷം വരെ കിട്ടാനുള്ള സംഘങ്ങളുമുണ്ട്
ചകിരി വില കിലോയ്ക്ക്
നാടൻ ₹ 22
തമിഴ്നാട് ₹ 16
ജില്ലയിൽ കയർ സംഘങ്ങൾ - 72
കൂലിവിഹിതം ലഭിക്കുന്ന തൊഴിലാളികൾ - 907
ശമ്പളമില്ലാതെ സെക്രട്ടറിമാർ
സംഘം നടത്തിപ്പുകാരായ സെക്രട്ടറിമാർക്ക് കഷ്ടിച്ച് 5000 രൂപയാണ് ശമ്പളം. പ്രതിസന്ധി ഘട്ടത്തിൽ കടം വാങ്ങി കാര്യങ്ങൾ നടത്തുന്നത് സെക്രട്ടറിമാരാണ്. പ്രതിമാസം പത്ത് ക്വിന്റലിന് മുകളിൽ ഉല്പാദനമുള്ള കയർ സംഘങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാനായി മാനേജീരിയൽ സബ്സിഡി ഇനത്തിൽ മാസം 5000 രൂപ വീതം സർക്കാർ നൽകിയിരുന്നു. അതും നിലച്ചതോടെ കഴിഞ്ഞ ഒന്നരവർഷമായി സെക്രട്ടറിമാർക്ക് ശമ്പളമില്ല.
ഉല്പാദനത്തിന് ആനുപാതികമായി അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ വരെ ഓരോ സംഘത്തിനും സർക്കാർ നേരത്തെ പ്രവർത്തന മൂലധനം നൽകിയിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ പ്രവർത്തന മൂലധനം അനുവദിച്ചിട്ടില്ല.
കയർ സംഘങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |