മോഷണം പോയെന്ന് പറയുന്ന വാഹനങ്ങൾ നിരത്തിൽ
തിരുവനന്തപുരം: നഗരസഭയിലെ ആകെ വാഹനങ്ങളുടെ എണ്ണം എത്ര? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. എത്ര വാഹനങ്ങൾ നിരത്തിലുണ്ടെന്നും എത്രയെണ്ണം നശിച്ചെന്നുമുള്ള കൃത്യമായ കണക്കില്ലെന്നാണ് നഗരസഭാ എൻജിനിയറിംഗ് വിഭാഗത്തിന്റെ വിശദീകരണം. എണ്ണം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് പറയുമ്പോഴും വാർഷിക ഭരണ റിപ്പോർട്ടിൽ 225 വാഹനങ്ങളുണ്ടെന്ന് ഭരണസമിതി പറയുന്നു. കഴിഞ്ഞ ജൂലായ് 14ന് പഴയതും നശിച്ചതുമായ വാഹനം ലേലം ചെയ്യാൻ നഗരസഭ തീരുമാനിച്ചിരുന്നു. അതിനുവേണ്ടി ഉദ്യോഗസ്ഥർ തയ്യാറാക്കിയ കണക്കാണിത്. എന്നാൽ 2019- 20ലെ വാർഷിക ഭരണസമിതി റിപ്പോർട്ടിൽ നഗരസഭയുടെ ഉടമസ്ഥതയിൽ 137 വാഹനങ്ങളുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 100 വാഹനങ്ങളാണ് പ്രവർത്തനക്ഷമമായുള്ളത്. കണക്ക് പ്രകാരം 125 വാഹനങ്ങൾ പ്രവർത്തനക്ഷമമല്ല. ഇതിൽത്തന്നെ പല വാഹനങ്ങളും മോഷണം പോയിട്ടുണ്ടെന്നും അധികൃതർ പറയുന്നുണ്ട്. എത്ര വാഹനങ്ങൾ മോഷണം പോയി എന്നതിനും കണക്കില്ല. വാഹനങ്ങൾ മോഷണം പോകുന്നതിന്റെ പേരിൽ നഗരസഭ ഇതുവരെ പരാതി നൽകിയിട്ടില്ല. ഈ പ്രശ്നം ആദ്യം കൗൺസിലിൽ ഉന്നയിച്ചത് ബി.ജെ.പി കൗൺസിലർ കരമന അജിത്താണ്. 2021- 22ൽ 23 ലക്ഷത്തിന് ഡെപ്യൂട്ടി മേയർക്കും സെക്രട്ടറിക്കും കാർ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.
മോഷണം പോയ വാഹനങ്ങൾ നിരത്തിൽ
നഗരസഭാ അധികൃതർ മോഷണം പോയെന്നു പറഞ്ഞ വാഹനങ്ങൾ പലതും നിരത്തിലോടുന്നുണ്ടെന്നും ഇതിൽ പലതും പലരുടേയും സ്വകാര്യ ആവശ്യത്തിനായി ഓടുന്നുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30 ലക്ഷം രൂപ വാഹനങ്ങളുടെ അറ്റകുറ്രപ്പണിക്ക് ചെലവാക്കിയതായി രേഖയുണ്ട്. എന്നാൽ എത്ര വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തിയെന്നതിന് രേഖയില്ല. നിലവിൽ 24 പിക്കപ്പ് ഓട്ടോകൾ,12 ടിപ്പറുകൾ, 5 പിക്കപ്പുകൾ, 17 ജീപ്പ് ബൊലേറോ വാഹനങ്ങൾ, 7 കാറുകൾ, 2 ജെ.സി.ബി, 3 ഫോർസ് ട്രാവലറുകൾ, മറ്റു വാഹനങ്ങൾ എന്നിങ്ങനെയാണ് നഗരസഭയുടെ കണക്ക്.
ഇല്ലാത്ത വാഹനത്തിനും ഇൻഷ്വറൻസ്
നഗരസഭയിൽ നിലവിൽ ഓടാത്തതും നശിച്ചതുമായ വാഹനത്തിനും ഇൻഷ്വറൻസ് തുക ഒടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ക്രമീകരിക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും പ്രാവർത്തികമായില്ല. 9.42 ലക്ഷം രൂപയാണ് ഇൻഷ്വറൻസ് ഇനത്തിൽ ഒരു വർഷം നഗരസഭ അടയ്ക്കുന്നത്.
സെർച്ച് കമ്മിറ്റി പേരിന് മാത്രം
വാഹനങ്ങൾ മോഷണം പോയതിനെപ്പറ്റി അന്വേഷിക്കാൻ ബി.ജെ.പി, യു.ഡി.എഫ് ഭരണസമിതിയിൽ നിന്ന് ഒരാളെ വീതം തിരഞ്ഞെടുത്ത് സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി നടത്തിയ പരിശോധനയിലും വാഹനങ്ങൾ പൂർണമായി കണ്ടെത്താനായില്ല. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താതെയുള്ള സെർച്ച് കമ്മിറ്റിക്കെതിരെ വിമർശനമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |