കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ എൻ.ഡി.എ വികസനരേഖ ഏറ്റുവാങ്ങാനെത്തിയ ശുചീകരണത്തൊഴിലാളി തങ്കമണി മടങ്ങിയത് സ്വന്തം വീടെന്ന സ്വപ്നം സഫലമാകുന്ന സന്തോഷത്തിന്റെ നിറകണ്ണുകളോടെയാണ്. അറുപത്തഞ്ചാം വയസിലും അദ്ധ്വാനിച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ശുചീകരണ തൊഴിലാളി തങ്കമണിക്ക് ബി.ജെ.പി വീട് നിർമ്മിച്ചുനൽകും.
ശുചീകരണ ജോലികൾ ചെയ്യുകയാണ് തങ്കമണി. സ്വന്തമായി ഒരു സെന്റ് സ്ഥലമില്ല. എരൂരിൽ വാടകയ്ക്കാണ് താമസം. ഭർത്താവ് നേരത്തെ മരിച്ചു. തനിച്ചാണ് താമസം. 15 ാം വയസിൽ തുടങ്ങിയതാണ് കൂലിപ്പണി. റോഡ് ടാറിംഗ് പണിയായിരുന്നു ആദ്യം. പിന്നീട് പലജോലികൾ ചെയ്തു. 20 വർഷം മുമ്പ് കാൻസർ ബാധിച്ച ഗർഭപാത്രം നീക്കം ചെയ്തു. പിന്നീട് ഹൃദ്രോഗവും ബാധിച്ചു.
കടവന്ത്രയിൽ ശുചീകരണ ജോലികൾ ചെയ്യാനാരംഭിച്ചിട്ട് 21 വർഷമായി. വാടകയും വൈദ്യുതി ബില്ലും നൽകാൻ 5,300 രൂപ മാസം വേണം. കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നു. ഇതുവരെ ആരോടും കൈ നീട്ടി സഹായം തേടിയിട്ടില്ല. ആരോഗ്യമുള്ള കാലം പണിയെടുത്ത് ജീവിക്കും.
വീടിന് വേണ്ടി നിരവധി തവണ അപേക്ഷകൾ നൽകി. വാടകവീടുകൾ ഇടയ്ക്ക് മാറിയതിന്റെ പേരിൽ അവയെല്ലാം നിരസിക്കപ്പെട്ടു. ഒരു കുടിലെങ്കിലും വേണമെന്നു മാത്രമാണ് തങ്കമണിയുടെ മോഹം.
വികസനരേഖ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ ഷാളണിയിച്ച് കാലിൽ തൊട്ടു നമസ്കരിച്ചപ്പോൾ തങ്കമണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചടങ്ങ് ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്. കെ. സുരേന്ദ്രൻ ഉൾപ്പെടെ നേതാക്കൾ ചേർത്തുനിറുത്തിയപ്പോഴും തങ്കമണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ബി.ജെ.പി വക്താവ് ടി.പി. സിന്ധുമോൾ, സംസ്ഥാന സമിതി അംഗം സി.വി. സജിനി തുടങ്ങിയ നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |