SignIn
Kerala Kaumudi Online
Friday, 20 September 2024 4.55 AM IST

ആറ്റിങ്ങലിൽ അഭിഭാഷകനെ സി.ഐ മർദ്ദിച്ചെന്ന് പരാതി

Increase Font Size Decrease Font Size Print Page
may26c

 അഭിഭാഷകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു  സി.ഐയെ എസ്.പി ഓഫീസിലേക്ക് സ്ഥലംമാറ്റി

ആറ്റിങ്ങൽ: അഭിഭാഷകനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്ന് ആറ്റിങ്ങൽ സി.ഐ പ്രതാപചന്ദ്രനെ ഒരാഴ്ചത്തേക്ക് എസ്.പി ഓഫീസിലേക്ക് സ്ഥലംമാറ്റി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഘർഷത്തിനിടയാക്കിയ സംഭവമുണ്ടായത്. അഭിഭാഷകനായ മിഥുൻ മധുസൂദനൻ കേസുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
അപേക്ഷ നൽകി തിരിച്ചിറങ്ങുമ്പോൾ പാറാവ് നിന്ന പൊലീസുകാരൻ തടഞ്ഞുനിറുത്തിയശേഷം ആരോട് ചോദിച്ചിട്ട് അകത്തുകയറിയെന്നു ചോദിച്ച് അഭിഭാഷകനോട് തട്ടിക്കയറി. അഭിഭാഷകനും പൊലീസുകാരനും തമ്മിലുള്ള മുൻ വൈരാഗ്യമാണ് തർക്കങ്ങൾക്ക് കാരണം. മുമ്പ് കോടതിയിൽവച്ചും മംഗലപുരം സ്റ്റേഷൻ പരിസരത്ത് പാർക്കിംഗുമായി ബന്ധപ്പെട്ടും ഇവർ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഇന്നലെ ആറ്റിങ്ങൽ സ്റ്റേഷനിലും നടന്നത്. മിഥുൻ അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. രാജ്മോഹനും മറ്റ് ഭാരവാഹികളുമെത്തി എസ്.ഐയോട് സംസാരിച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കി. ഇവർ പുറത്തിറങ്ങുമ്പോൾ അവിടെയെത്തിയ സി.ഐ പ്രതാപചന്ദ്രൻ ലാത്തികൊണ്ട് മുതുകത്ത് അടിച്ചെന്നാണ് മിഥുന്റെ പരാതി. തന്റെ മുന്നിൽവച്ച് അഭിഭാഷകൻ പാറാവുകാരനോട് മോശമായി സംസാരിക്കുന്നതുകണ്ട് അവരെ പിടിച്ചുമാറ്റുകയാണ് ചെയ്‌തതെന്ന് സി.ഐ വിശദീകരിച്ചു.
സംഭവമറിഞ്ഞ് അഭിഭാഷകർ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഘർഷാവസ്ഥയുണ്ടായതോടെ ഡി.വൈ.എസ്.പി അഭിഭാഷകരുമായി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പായില്ല. സി.ഐയെ സസ്‌പെൻഡ് ചെയ്യുക, പാറാവുകാരനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് അഭിഭാഷകർ മടങ്ങി. ഡി.വൈ.എസ്.പി അഭിഭാഷകരുമായി വീണ്ടും ചർച്ച നടത്തിയെങ്കിലും നടപടി സ്വീകരിക്കാതെ പിന്മാറില്ലെന്നറിയിച്ച് അഭിഭാഷകർ വീണ്ടും സ്റ്റേഷൻ ഉപരോധിച്ചു. വൈകിട്ട് നാലോടെ ആരംഭിച്ച ഉപരോധം അഞ്ചിനാണ് അവസാനിച്ചത്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു, വർക്കല ഡിവൈ.എസ്.പി നിയാസ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരമെത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ സമരക്കാരുമായി ചർച്ച നടത്തി. സി.ഐ പ്രതാപചന്ദ്രനെ ഒരാഴ്ചത്തേക്ക് ആറ്റിങ്ങലിൽ നിന്നും മാറ്റി നിറുത്താനും പാറാവുകാരനെതിരെ പരാതി സ്വീകരിച്ച് നടപടിയെടുക്കുമെന്നും എസ്.പി ഉറപ്പുനൽകിയതായി അറിയിച്ച ശേഷമാണ് അഭിഭാഷകർ ഉപരോധം അവസാനിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.