തൃശൂർ: സിനിമാ അവാർഡ് പ്രഖ്യാപിച്ചപ്പോൾ നാല് അവാർഡുകളോടെ തൃശൂരിന് പൊൻതിളക്കം. മികച്ച നടന്മാർക്കുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോർജ്ജും പങ്കിട്ടപ്പോൾ മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം തൃശൂരുകാരായ ഗോകുൽ ദാസിനും ഗാനരചയിതാവിനുള്ള പുരസ്‌കാരം ബി.കെ. ഹരിനാരായണനും ലഭിച്ചു.
ആർക്കറിയാം എന്ന ചിത്രത്തിലെ എഴുപത്തിരണ്ടുകാരനായ അച്ഛന്റെ വേഷം പകർന്നാടുകയായിരുന്നു ബിജു. നായാട്ട്, ഫ്രീഡം ഫൈറ്റ്, മധുരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം ജോജുവിന് ലഭിച്ചത്.
മികച്ച നടനുള്ള പ്രാഥമിക പട്ടികയിൽ മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ഗുരുസോമസുന്ദരം, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ടൊവിനോ തോമസ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ പേരുകൾ പുറത്തുവന്നിരുന്നു. എന്നാൽ അവസാന റൗണ്ടിൽ ബിജു മേനോനും ജോജു ജോർജുമാണെത്തിയത്. തുടർന്ന് രണ്ടുപേർക്കും നൽകാൻ ജൂറി തീരുമാനിച്ചു. 1991ൽ റിലീസായ ഈഗിൾ എന്ന സിനിമയാണ് ബിജുവിന്റെ ആദ്യ ചിത്രം. 1994ൽ റിലീസായ പുത്രൻ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്.
2015ലും 2018ലും സംസ്ഥാന അവാർഡ് പട്ടികയിൽ ജോജു ഇടം നേടിയെങ്കിലും രണ്ടാമനായി മാറി. ചോല, ജോസഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സ്വഭാവനടനുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച ഗാനരചയിതാവായ ബി.കെ. ഹരിനാരായണനെ പുരസ്‌കാരം തേടിയെത്തുന്നത് രണ്ടാം തവണയാണ്. കാടകലം എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം. തുറമുഖം എന്ന ചിത്രത്തിന് കലാസംവിധാനമൊരുക്കിയ വടക്കാഞ്ചേരി അമ്പലപുരം സ്വദേശി ഗോകുൽ ദാസിന്റെ പുരസ്‌കാരവും തൃശൂരിന് നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |