കോട്ടയം.രണ്ടു മാസം നീണ്ട അവധിക്കാല ക്ലാസുകൾക്ക് കുട്ടിക്കൂട്ടം സലാം പറയുന്നു. ഇനി മണിയടി ശബ്ദത്തിന് കാതോർത്ത് കലപില കൂട്ടാൻ ജൂൺ ഒന്നിന് സ്കൂൾ മുറ്റത്തേക്ക്. കൊവിഡ് കാരണം മിക്കവാറും ഓൺലൈനിലായിരുന്നു കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ക്ലാസുകൾ. പിന്നാലെ അടിച്ചു പൊളിച്ചുള്ള അവധിക്കാലം ഓർമയാക്കിയാണ് സ്കൂളുകൾ ഉണരുന്നത്. കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ , ദർശന സാംസ്കാരിക കേന്ദ്രം, ശിശുക്ഷേമ സമിതി തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുറമേ വിവിധ സാമുദായിക സാംസ്കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത വിഷയങ്ങളിൽ അവധിക്കാല ക്ലാസുകൾ നടന്നു. വിവിധ എസ്.എൻ.ഡി.പി യൂണിയനുകളുമായി ചേർന്ന് വിവിധ സ്ഥലങ്ങളിൽ കേരളകൗമുദിയും അവധിക്കാല ക്യാമ്പ് നടത്തി. മറ്റുള്ളവരുമായുള്ള ഇടപെടലുകളിലൂടെ കുട്ടികളെ സ്വയം മുന്നോട്ടു വരാൻ പ്രാപ്തരാക്കാൻ അവധിക്കാല ക്യാമ്പുകൾക്ക് കഴിഞ്ഞിരുന്നു. കുട്ടികളുടെ ലൈബ്രറിയിൽ ഇരുപതു വ്യത്യസ്ത വിഷയങ്ങളിലായിരുന്നു രണ്ടു മാസത്തെ ക്ലാസ്. ചിത്രരചനാ ക്ലാസിന് മാത്രം 160 കുട്ടികളെത്തി. സ്പോക്കൺ ഇംഗ്ലീഷ്, സ്പോക്കൺ ഹിന്ദി, ചെണ്ട , യോഗ, സുംബാഡാൻസ്. കരാട്ടേ തുടങ്ങിയവ പഠിക്കാനും കുട്ടികളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |