# മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: നഗരത്തിന്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി കോർപ്പറേഷൻ സംഘടിപ്പിച്ച വികസന സെമിനാർ ശ്രദ്ധേയമായി. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ നടപ്പാക്കുന്നതും നടപ്പാക്കാനുദ്ദേശിക്കുന്നതുമായി വിവിധ പദ്ധതികൾ ചർച്ച ചെയ്തു.
തുറമുഖ- പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അനുദിനം വളരുന്ന കോഴിക്കോടിന്റെ വികസനത്തിന് കരുത്തു പകരുന്നതായിരിക്കും സെമിനാറെന്നും മറ്റു കോർപ്പറേഷനുകളിൽ നിന്ന് വ്യത്യസ്തമായി വികസനത്തിൽ പുതിയ മുഖവും ശൈലിയുമാണ് കോർപ്പറേഷൻ സ്വീകരിക്കുന്നതെന്നും ടാഗോർ സെന്റിനറി ഹാളിൽ നടന്ന സെമിനാറിൽ മന്ത്രി പറഞ്ഞു.
കോർപ്പറേഷന്റെ പ്രവർത്തന നേട്ടത്തിന് ലഭിച്ച അംഗീകാരമാണ് കഴിഞ്ഞ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി നേടാനായ സ്വരാജ് ട്രോഫി. വികസന പ്രവർത്തനങ്ങളെ സാധാരണക്കാരന് പ്രാപ്തമാക്കാനും ജനകീയവത്കരിക്കാനും കഴിയുന്ന പദ്ധതികൾ സാക്ഷാത്കരിക്കാൻ കോർപ്പറേഷന് സാധിക്കും.
നഗരത്തിന്റെ സമഗ്ര പുരോഗതിക്കായി തയ്യാറാക്കുന്ന പുതിയ മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങൾ പുരോഗതിയിലാണ്. ശുചിത്വ പ്രോട്ടോക്കോൾ അടക്കമുള്ള പദ്ധതികൾ നമ്മുടെ നാടിന്റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട സമഗ്ര വികസനം സെമിനാറിൽ ചർച്ച ചെയ്തു. വികസന പദ്ധതികൾ സംബന്ധിച്ച് ജനപ്രതിനിധികൾ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു.
ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ കരട് പദ്ധതികൾ അവതരിപ്പിച്ചു. കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളായ പി. ദിവാകരൻ, പി.കെ.നാസർ, ഡോ.എസ്. കൗൺസിലർമാർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, വിദഗ്ദ്ധ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കടന്നുപോയത്നേട്ടങ്ങളുടെ വർഷം
കഴിഞ്ഞ സാമ്പത്തിക വർഷം നേട്ടങ്ങളുടേതായിരുന്നെന്ന് സെമിനാർ വിലയിരുത്തി. 84.65 ശതമാനം പദ്ധതി പ്രവർത്തനങ്ങൾക്ക് പൂർത്തീകരിക്കുന്നതിനും, ഉത്പാദന മേഖലയിൽ 83 ശതമാനവും, സേവനമേഖലയിൽ 84 ശതമാനവും പശ്ചാത്തല മേഖലയിൽ 91 ശതമാനവും പട്ടികജാതി വികസന മേഖലയിൽ 66.57 ശതമാനവും ചെലവഴിക്കാൻ കോർപ്പറേഷന് സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |