കൊല്ലം: ഉടമ അറിയാതെ ഇടനിലക്കാരൻ വീട് ഒറ്റിയ്ക്ക് മറിച്ചു നൽകിയതായി പരാതി. കേസുമായി ബന്ധപ്പെട്ട് വീട് ഒറ്റി
നൽകിയ ഇടനിലക്കാരനും സഹായികളും ഉൾപ്പെടെ 3 പേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
കിഴവൂർ ഇ.എസ്.ഐ ജംക്ഷനു സമീപം എ.എം.എസ് മൻസിലിൽ അബ്ദുൽ കരീം (55), കണ്ണനല്ലൂർ ഖാദിസിയ്യ പള്ളിക്ക് സമീപം വലിയവിള വീട്ടിൽ ജലീൽ (54), കിഴവൂർ എ.പി ജംഗ്ഷൻ കനാലിന് സമീപം മുംതാസ് മൻസിലിൽ ഷറഫുദ്ദീൻ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിനെപ്പറ്റി പൊലീസ് പറയുന്നത്: റാഷിദ്, തൻസിഹ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടാണ് അബ്ദുൽ കരീമും സഹായികളായ 2 പേരും ചേർന്ന് വടക്കേ മൈലക്കാട് സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ അമീനയിൽ നിന്നു 2 ലക്ഷം രൂപ വാങ്ങി ഒറ്റിക്കു നൽകിയത്. വിവരം ഉടമ അറിഞ്ഞിരുന്നില്ല. വാടക കിട്ടാതെ വന്നതോടെ ഉടമ നടത്തിയ അന്വേഷണത്തിലാണ് വീട് ഒറ്റിക്കു നൽകിയെന്നറിഞ്ഞത്. യഥാർഥ ഉടമ സംഭവം അറിഞ്ഞില്ലെന്നു മനസിലാക്കിയ അമീന ഇടനിലക്കാരനോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ കൊട്ടിയം പൊലീസിൽ
പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |