കോട്ടയം. കൊവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിൽ ആരംഭിച്ചത് 1205 പുതിയ വ്യവസായ സംരംഭങ്ങൾ . ഇതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 3761 പേർക്ക് തൊഴിൽ ലഭിച്ചതായും 66.33 കോടി രൂപയുടെ നിക്ഷേപം നടന്നതായും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കണക്കുകൾ.
കൊവിഡിൽ ജോലി നഷ്ടപ്പെട്ട പ്രവാസികളടക്കമുള്ളവർ സംരംഭകരായി. ഭക്ഷ്യ കാർഷിക മേഖലകളിലാണ് സംരംഭകളേറെയും. ഭക്ഷ്യ ഉത്പാദന മേഖലയിൽ 260സംരംഭങ്ങളും ടെക്‌സ്‌റ്റൈൽ, ഗാർമെന്റ് മേഖലയിൽ 168 സംരംഭങ്ങളും ആരംഭിച്ചു. കഴിഞ്ഞ വർഷം നടന്ന വിവിധ പരിശീലന പരിപാടികളിൽ 3110 പേരാണ് പങ്കെടുത്തത്. ഇവരിലേറെയും സംരംഭകരായി. 81 യൂണിറ്റുകൾക്ക് 4.73 കോടി രൂപ നിക്ഷേപ സഹായം നൽകി.
തയ്യാറാണോ, സഹായമുണ്ട്.
10 ലക്ഷത്തിൽ താഴെ മുതൽമുടക്കുള്ള പുതിയ സംരംഭങ്ങൾക്ക് ജനറൽ വിഭാഗത്തിൽ 30 ശതമാനവും പ്രത്യേക വിഭാഗത്തിൽ 40 ശതമാനവും ഗ്രാന്റ് നൽകും. വിവിധ കാരണങ്ങളാൽ ആറുമാസത്തിലേറെയായി പൂട്ടിക്കിടക്കുന്ന സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ 15 ലക്ഷം രൂപ വരെ ധനസഹായവും നൽകും. കെട്ടിട നവീകരണത്തിന് മൊത്തം പുനരുജ്ജീവന പദ്ധതി ചെലവിന്റെ 25 ശതമാനവും പ്ലാന്റിനും യന്ത്രങ്ങൾക്കും 40 ശതമാനവും പ്രവർത്തന മൂലധനത്തിന് മാർജിനിന്റെ 50 ശതമാനവും സർക്കാർ സഹായമുണ്ട്. ഭക്ഷ്യസംസ്‌ക്കരണ മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്കും 'ഒരു ജില്ല ഒരു ഉത്പന്നം' വിഭാഗത്തിൽ വരുന്ന സംരംഭങ്ങൾക്കും കേന്ദ്ര ധനസഹായവും ബാങ്ക് വായ്പയും ലഭ്യമാണ്.
സഹായങ്ങൾ.
പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി. 2.47 കോടി.
സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 11.13 ലക്ഷം.
പ്രതിസന്ധിയിലായ വ്യവസായങ്ങൾക്ക്. 26.96 ലക്ഷം.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി ലൗലി പറയുന്നു.
'' വ്യവസായ മേഖലയിലേക്ക് കൂടുതൽ നവസംരംഭകരെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. തദ്ദേശസ്വയംഭരസ്ഥാപനങ്ങളുടെ സഹായത്തോടെ ഇതിനായി ശിൽപശാലകളടക്കം സംഘടിപ്പിക്കുന്നു. അവസരം പ്രയോജനപ്പെടുത്തണം''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |