കൊച്ചി: ഒരു നൂറ്റാണ്ടിലേറെയായി ആൺകുട്ടികൾ മാത്രം പഠിച്ചിറങ്ങിയ എസ്.ആർ.വി സ്കൂളിന്റെ മണ്ണിലേക്ക് അസ്‌ലഹ് ഫർഹാത്ത് സഹോദരന്റെ കൈയും പിടിച്ച് കയറിയപ്പോൾ പിറന്നത്് പുതു ചരിത്രം. ആറാം ക്ലാസിലെ 10 ആൺകുട്ടികൾക്കൊപ്പം ഏക പെൺതരിയായി അസ്‌ലഹ് ഫർഹാത്ത്പഠിക്കും. ഇരട്ട സഹോദനായ മുഹമ്മദ് അഫ്സഹിനൊപ്പം പഠിക്കണമെന്ന അസ്ലഹിന്റെ ആഗ്രഹത്തിനാണ് എസ്.ആർ.വി ബോയ്സ് സ്കൂളിലേക്ക് പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകികൊണ്ടുള്ള സർക്കാർ ഉത്തരവ് അനുഗ്രഹമായത്.
അതിലേറെ സന്തോഷമായിരുന്നു പ്രവേശനോത്സവ ദിനത്തിൽ എറണാകുളം എസ്.ആർ.വി സ്കൂളിലെ പ്രധാന അദ്ധ്യാപികയ്ക്കും സഹപ്രവർത്തകർക്കും. ആറാം ക്ലാസിൽ 11-ാംമതായി അസ്‌ലഹ് പ്രവേശനം നേടിയതോടെ എസ്.ആർ.വി മിക്സഡ് സ്കൂളിലേയ്ക്ക് വഴിമാറി. കഴിഞ്ഞ 30നാണ് സ്കൂൾ മിക്സഡാക്കി സർക്കാർ ഉയർത്തിയത്.നീണ്ട വർഷത്തെ പരിശ്രമത്തിനൊടുവിൽ കൈവന്ന പുത്തൻ ഇമേജ് കൊച്ചിയുടെ ചരിത്രം പേറുന്ന എസ്.ആർ.വി സ്കൂൾ പായസം വിതരണം ചെയ്ത് ആഘോഷിച്ചു. കുട്ടികളെ ഒന്നിച്ച് പഠിപ്പിക്കണമെന്നായിരുന്നു ആലുവ സ്വദേശിനി എൻ.എ തസ്നയുടെ ആഗ്രഹം. എറണാകുളം ഹൈക്കോടതിക്ക് സമീപത്തേക്ക് വീടുമാറിയതോടെ അഫ്സഹനെ എസ്.ആർ.വി ബോയ്സ് സ്കൂളിൽ ചേർത്തപ്പോൾ അസ്ലഹയ്ക്ക് സമീപത്തെ ഗവ. ഗേൾസ് സ്കൂളിൽ സീറ്റുറപ്പിക്കേണ്ടി വന്നു. എന്നാൽ പ്രധാനാദ്ധ്യാപിക കെ.എസ്. മാധുരിദേവി തസ്നയെ ഫോണിൽ വിളിച്ച് സ്കൂൾ മിക്സഡാക്കിയ വിവരം അറിയിച്ചു. തൊട്ടടുത്ത ദിവസം ടി.സി വാങ്ങി അസ്ലഹയെ എസ്.ആർ.വിയിൽ ചേർക്കുകയായിരുന്നു.
117 വർഷത്തെ ചരിത്രം
അസ്‌ലഹ പ്രവേശം നേടിയതോടെ 117 വർഷത്തെ എസ്.ആർ.വി 'ബോയ്സ് സ്കൂൾ ' പെരുമ മിക്സഡിൽ ലയിച്ചു. 1845 ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരമാണ് എസ്.ആർ.വി സ്‌കൂൾ സ്ഥാപിതമായത്. കൊച്ചിൻ രാജാസ് സ്‌കൂളെന്നായിരുന്നു ആദ്യകാല പേര്. 1868ൽ എച്ച്.എച്ച്. ദി രാജാസ് സ്‌കൂളെന്ന് നാമകരണം ചെയ്തു. 1923ൽ കാരക്കാട്ട് കുടുംബം നൽകിയ സ്ഥലത്ത് ഇന്നത്തെ സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡി വിഭാഗങ്ങളിൽ പെൺകുട്ടികൾക്ക് നേരത്തെ പ്രവേശനം നൽകിയിരുന്നു.
മൂന്ന് കുട്ടികൾ പ്രവേശനം തേടി എത്തിയിരുന്നു. ആ സമയം മിക്സിഡ് അംഗീകാരം ലഭിച്ചിരുന്നില്ല. അസ്‌ലഹ് സ്കൂളിൽ ചേർന്നതും മിക്സഡ് അംഗീകാരം ലഭിച്ചതും ഏറെ സന്തോഷം നൽകുന്നു. ജെൻഡർ ന്യൂട്രൽ യൂണിഫോമായിരിക്കും ഇനി മുതൽ.
കെ.എസ്. മാധുരിദേവി
പ്രധാനാദ്ധ്യാപിക
യു.പി സ്കൂൾ, എസ്.ആർ.വി
വീണ്ടും ഒന്നിച്ച് പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. പുതിയ കൂട്ടുകാരെ കിട്ടിയതിലും ഹാപ്പിയാണ്.
അസ്‌ലഹ, അഫ്സഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |