കൊച്ചി: വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തൃക്കാക്കരയിലെ സ്ഥാനാർത്ഥികൾക്ക് വിശ്രമിക്കാൻ കഴിയുന്നില്ല. നാളെ വോട്ടെണ്ണി ഫലം വരുമെങ്കിലും പതിവ് തിരക്കുകളിൽ തന്നെയാണ് മൂന്നു സ്ഥാനാർത്ഥികളും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ഇന്നലെ രാവിലെ ജോലി ചെയ്യുന്ന ലിസി ആശുപത്രിയിൽ പോയി. രോഗികളെ നോക്കിയില്ലെങ്കിലും സഹപ്രവത്തകരെ സന്ദർശിച്ച് മടങ്ങി. വോട്ടെടുപ്പിന്റെ അവലോകനങ്ങളും ചർച്ചകളുമായിരുന്നു പിന്നീട്. ഇന്നു മുതൽ പതിവുപോലെ ആശുപത്രിയിൽ രോഗികളെ നോക്കിത്തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഇന്നലെ രാവിലെ പൊന്നുരുന്നി സി.കെ.സി സ്കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. കുട്ടികൾക്ക് മധുരം നൽകിയും കുശലം പറഞ്ഞും പരിപാടികളിൽ പങ്കുചേർന്നു. മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ആസിയയെ കാക്കനാട് കുന്നുംപുറത്തെ വീട്ടിലെത്തി കുശലം പറഞ്ഞു. ആരോഗ്യവിവരങ്ങൾ തിരക്കിയ ഉമയ്ക്ക് വിജയം ആശംസിച്ചാണ് ആസിയ യാത്രയാക്കിയത്.
എൻ.ഡി.എ സ്ഥാനാർത്ഥിയായ എ.എൻ. രാധാകൃഷ്ണൻ പതിവുപോലെ രാഷ്ട്രീയ തിരക്കുകളിലായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ അദ്ദേഹം പാർട്ടി കാര്യങ്ങളുടെ തിരക്കിലായിരുന്നു പകലെല്ലാം. തൃക്കാക്കരയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിലയിരുത്തലുകളിലും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |