ആലപ്പുഴ : സ്കൂൾ തുറന്നതോടെ സൈക്കിൾ വില്പനശാലകൾക്കും നല്ല കോള് കിട്ടിത്തുടങ്ങി. കൊവിഡിനെത്തുടർന്നുണ്ടായ വലിയ ഇടവേള പിന്നിട്ട് എത്തുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗത്തിനും സൈക്കിളാണ് പ്രധാന ആശ്രയം. പുതിയ സൈക്കിൾ വാങ്ങുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വർദ്ധിച്ചതായി സൈക്കിൾ വില്പനശാലക്കാർ പറയുന്നു. പെൺകുട്ടികളുടെ സൈക്കിളിനാണ് കൂടുതൽ ആവശ്യക്കാർ.പഴയവ തകരാർ പരിഹരിച്ച് പുതുക്കി ഇറക്കാൻ സൈക്കിൾ റിപ്പയറിംഗ് സെന്ററുകളിലും തിരക്കാണ്. കൊവിഡ് കാലത്ത് കാര്യമായി ഉപയോഗിക്കാതിരുന്നതിനെ തുടർന്നുള്ള അറ്റകുറ്റപ്പണികളാണ് മിക്കവയ്ക്കും ഉണ്ടായിരുന്നത്. കൂടുതൽ കാലം ഉപയോഗിക്കാതിരിക്കുമ്പോൾ ട്യൂബും ടയറും കേടുവരും. ടയറുകൾ മാറ്റി പ്രശ്നം പരിഹരിക്കുന്നുണ്ട്. വ്യായാമത്തിനു കൂടി വിനിയോഗിക്കാൻ കഴിയും വിധമുള്ള സൈക്കിളുകൾക്കും ആവശ്യക്കാർ കൂടുതലാണ്. 15000 രൂപ മുതലാണ് ഇത്തരം സൈക്കിളുകളുടെ വില ആരംഭിക്കുന്നത്. കാരിയറുകളില്ലാത്ത മോഡലുകളാണ് ഇപ്പോൾ സ്‌കൂൾ വിദ്യാർത്ഥികൾക്കു പ്രിയം. അലുമിനിയം അലോയ് ബോഡിയുള്ള വെയിറ്റ്‌ലെസ് മോഡലുകൾക്ക് സ്‌കൂൾ വിപണിയിൽ ഡിമാൻഡ് കൂടുതലാണ്.
സൈക്കിൾ വില
പെൺകുട്ടികളുടെ മോഡൽ: ₹6300 മുതൽ
ആൺകുട്ടികളുടെ മോഡൽ : ₹6000 മുതൽ
ഓർമ്മയിൽ ചേക്കേറി സൈക്കിൾ റിക്ഷകൾ
പ്രതാപകാലത്ത് ജില്ലയുടെ പ്രതീകങ്ങളിലൊന്നായിരുന്നു സൈക്കിൾ റിക്ഷകൾ. സൈക്കിൾ റിക്ഷക്കാർ സ്‌കൂൾ കുട്ടികളുമായി പോവുന്ന കാഴ്ച അന്യമായിത്തുടങ്ങി. ശാരീരിക അവശതകളുള്ള സൈക്കിൾ റിക്ഷക്കാർ ലോട്ടറി വില്പന അടക്കമുള്ള മറ്റ് തൊഴിലുകളിലേക്ക് ചേക്കേറി. ഭൂപ്രകൃതിയിലെ പ്രത്യേകതയാണ് ആലപ്പുഴയിൽ ഒരു കാലത്ത് സൈക്കിൾ സവാരിക്കാരുടെ എണ്ണം വർദ്ധിപ്പിച്ചത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കയറ്റിറക്കങ്ങളോ, പാറയിടുക്കുകളോ ഇല്ലാത്തതിനാൽ സുഖമായി സൈക്കിൾ ചവിട്ടാം. കാലം മാറിയതോടെ വംശനാശം സംഭവിച്ച സൈക്കിൾ റിക്ഷയുടെ സ്ഥാനം ഓട്ടോറിക്ഷകൾ സ്വന്തമാക്കി. ചിലവ് കുറവ്, മലീനകരണമില്ല തുടങ്ങിയ ഗുണങ്ങൾ എടുത്തു പറയാമെങ്കിലും വേഗമേറിയ കാലത്ത് സൈക്കിൾ റിക്ഷകൾ ഏറെ പിന്നിലായിപ്പോയി. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായെങ്കിലും സൈക്കിൾ റിക്ഷകളെ നിലനിറുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് വേണ്ടി ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റിക്ഷാസർവീസ് നടത്തിയാൽ ഈ മേഖലയിൽ ഉപജീവനം തേടിയിരുന്നവർക്ക് ഏറെ ആശ്വാസകരമാകും.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കച്ചടവടം കൂടിയിട്ടുണ്ട്. സ്കൂൾ തുറക്കും മുമ്പ് രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ക്ലാസുകൾ ആരംഭിച്ചതോടെ വൈകുന്നേരങ്ങളിലാണ് തിരക്ക്. പെൺകുട്ടികളുടെ ലേഡി ബേർഡിനാണ് ഏറ്റവും ഡിമാൻഡ്
- ജനതാ സൈക്കിൾസ്, ആലപ്പുഴ
ഉപയോഗിക്കാതിരുന്നതിന്റെ പ്രശ്നങ്ങളുമായി ധാരാളം പേർ അറ്റകുറ്റപ്പണി നടത്താൻ എത്തുന്നുണ്ട്. ചെറിയ പ്രശ്നങ്ങളൊക്കെ പരിഹരിച്ച്, പെയിന്റടിച്ച് ഇറക്കുന്നതാണ് പുത്തൻ വാങ്ങുന്നതിലും ലാഭം
- പ്രസാദ്, സൈക്കിൾ റിപ്പയറിംഗ് ഷോപ്പുടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |