കൊല്ലങ്കോട്: കാമ്പ്രത്ത് ചള്ളയിലെ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതി തൃശൂർ വാടാനപ്പള്ളി രായംമരക്കാർ വീട്ടിൽ സുഹൈൽ എന്ന ഓട്ടോ സുഹൈലിനെ (42) കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി നിലവിൽ താമസിക്കുന്ന പൊന്നാനിയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 25നാണ് കവർച്ച നടന്നത്. തമിഴ്നാട്ടിൽ നിന്നും കൂട്ടാളിയുമായി കാമ്പ്രത്ത് ചള്ളയിലെത്തിയ സുഹൈൽ പോത്തമ്പാടത്ത് ബൈക്ക് നിറുത്തി മുഖംമൂടിയും റെയിൻകോട്ടും ഹെൽമെറ്റും ധരിച്ച് പെട്രോൾ പമ്പിലെത്തി ഓഫീസ് ഷട്ടർ കുത്തിതുറന്ന് 87,165 രൂപ കവരുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ചിറ്റൂർ സബ് ഡിവിഷൻ ഡിവൈ.എസ്.പി സി.സുന്ദരൻ, കൊല്ലങ്കോട് എസ്.എച്ച്.ഒ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനരീതിയിൽ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സുഹൈലിലേക്ക് എത്തിയത്.
തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിലെ പെട്രോൾ പമ്പിൽ നിന്ന് 16,000 രൂപ, തൃശൂർ പാവറട്ടി മുല്ലശ്ശേരി പെട്രോൾ പമ്പിൽ നിന്ന് 20000 രൂപയും മോഷ്ടിച്ചതായി ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു. തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി വാഹനമോഷണ കേസുകളുമുണ്ട്. വാഹന മോഷ്ടാവ് അബ്ദുൾ സലാമിന്റെ കൂട്ടാളിയാണ് സുഹൈൽ. 2020ൽ ചാവക്കാട് വീട് കുത്തിതുറന്ന് 37 പവൻ മോഷ്ടിച്ച കേസിലും പ്രതിയാണ്.
ഫെബ്രുവരിയിൽ പെരുങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് തീവെച്ച കേസിൽ കഴിഞ്ഞമാസമാണ് ഇയാൾ ജ്യാമ്യത്തിലിറങ്ങിയത്. കൊല്ലങ്കോട് പൊലീസ് ഇൻസ്‌പെക്ടർ എ.വിവിൻദാസ്, എസ്.ഐമാരായ എസ്.ഉണ്ണി, ഷാഹുൽ, എ.എസ്.ഐ വിശ്വനാഥൻ, സുനിൽ, സി.പി.ഒമാരായ എസ്.ജിജോ, ജി.വിനേഷ്, ആർ.രാജീദ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |