തൃശൂർ: ഞായറാഴ്ചയായിട്ടും അദ്ധ്യാപകരും പി.ടി.എ, എസ്.എം.സി, എം.പി.ടി.എ എന്നിവയും ജനങ്ങളും രംഗത്തിറങ്ങി സ്‌കൂളുകൾ ശുചീകരിച്ചു. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിലെ സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതോടെ ശുചീകരണം സജീവമാക്കുകയായിരുന്നു. മേയ് 25മുതൽ 31വരെ, വിദ്യാലയങ്ങൾ ശുചിയാക്കുന്ന 'കളിമുറ്റം ഒരുക്കാം' എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കിയിരുന്നു.
ഇഴജന്തുക്കൾ കയറിയിരിക്കാവുന്ന മാളങ്ങൾ അടച്ചും ചപ്പുചവറുകൾ നീക്കം ചെയ്തും സന്നദ്ധ സംഘടനകളും ഒപ്പം കൂടി. 'വീട്ടിലും വിദ്യാലയത്തിലും' എന്ന പേരിലായിരുന്നു പരിപാടി. ജില്ലാ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി, തൃശൂർ ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്നാണ് സംഘാടനം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അക്കാഡമിക സഹായത്തോടെ തയ്യാറാക്കിയ വിവിധ പ്രവർത്തനങ്ങൾ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും എല്ലാ ക്ലാസ് മുറികളിലും നടത്തും.
പരിപാടിക്ക് വേണ്ടി തയ്യാറാക്കിയ പ്രചാരണ പോസ്റ്റർ കളക്ടർ ഹരിത വി. കുമാർ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടരമാരായ ടി.വി. മദനമോഹനൻ, പി.വി. മനോജ്കുമാർ, ജില്ലാ പബ്ലിക്ക് റിലേഷൻസ് ഓഫീസർ സി.പി. അബ്ദുൽകരീം, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് സൂപ്രണ്ടന്റ് എം. ശിവദാസൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരായ എം.ആർ. സന്തോഷ്‌കുമാർ, ശശികുമാർ പള്ളിയിൽ എന്നിവർ സംസാരിച്ചു.
ഇന്ന്
ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഇന്ന് രാവിലെ നടക്കുന്ന പ്രത്യേക അസംബ്ലിയിൽ പോസ്റ്റർ പ്രകാശനവും പരിസരദിന പ്രഭാഷണങ്ങളും നടക്കും. ജില്ലാതല പരിപാടി രണ്ടിന് മണലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പങ്കെടുക്കും. ഒരാഴ്ചക്കാലം ജില്ലയിലെ വിദ്യാലയങ്ങളിൽ പരിസരസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |