മഞ്ചേരി: കാലവർഷം ശക്തമാവുന്നതോടെ പുഴങ്കാവ് തടയണ നിർമ്മാണം വീണ്ടും നിറുത്തിവച്ചു. സ്പാനുകളിലേക്ക് ഷട്ടറുകൾ ഘടിപ്പിക്കുന്നതിനുള്ള യന്ത്ര സാമഗ്രികൾ കൊണ്ടുവരുന്നതിന് നിർമ്മിച്ച റോഡ് ഒലിച്ചു പോയതിനെ തുടർന്നാണ് പ്രവൃത്തി നിറുത്തിവെക്കേണ്ടിവന്നത്. നിർമ്മാണം അന്തിമഘട്ടത്തിലെത്തിയിരുന്നു. റോഡ് പുനർനിർമിച്ചതിന് ശേഷമേ ഷട്ടറുകൾ ഘടിപ്പിക്കുന്ന പ്രവൃത്തി തുടരാനാവൂ. കാലവർഷം അനുകൂലമാവുന്നതോടെ പ്രവൃത്തികൾ തുടരും. നേരത്തെ പുഴയിൽ വെള്ളം ഉയർന്ന സമയത്തും പ്രവൃത്തി നിറുത്തിവെച്ചിരുന്നു. ഷട്ടറുകൾ സ്ഥാപിക്കുന്ന ജോലിയാണ് ഇനി ബാക്കിയുള്ളത്. ഷട്ടറുകൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കടലുണ്ടി പുഴക്ക് കുറുകെ പയ്യനാട് പുഴങ്കാവ് കടവിലാണ് തടയണ നിർമിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 2020 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. 18 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശമെങ്കിലും ഈ കാലയളയിൽ 50 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തീകരിക്കാനായത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ തൊഴിലാളികളെ എത്തിക്കാൻ സാധിക്കാതിരിക്കുകയും കനത്ത മഴയിൽ പുഴയിൽ വെള്ളം ഉയരുകയും ചെയ്തതാണ് അന്ന് വില്ലനായത്. തുടർന്ന് രണ്ട് മാസം മുമ്പ് പ്രവൃത്തി പുനരാരംഭിക്കുകയായിരുന്നു.
തടയണയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. ഇതിന് പുറമെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലേക്കും പയ്യനാട് സ്പോർട്സ് കോപ്ലക്സിലേക്കും വെള്ളം എത്തിക്കാനാകും.
നിർമ്മാണവും ചെലവും
കേരള ഇറിഗേഷൻ ഇൻഫ്രാ കോർപറേഷനാണ് നിർമ്മാണ ചുമതല. 12.80 കോടി രൂപയാണ് ചെലവ്. പുഴക്ക് കുറുകെ 70 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ ഉയരത്തിൽ വെള്ളം കെട്ടി നിറുത്താൻ സാധിക്കുന്ന രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കുക. അഞ്ച് ഷട്ടറുകളാണ് ഉണ്ടാവുക. മുകളിലൂടെ വാഹനങ്ങൾക് പ്രവേശനം ഉണ്ടാവില്ല. കാൽനടയായി സഞ്ചരിക്കാൻ പറ്റുന്ന രീതിയിൽ രണ്ടര മീറ്റർ വീതിയിൽ വഴിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |