കൊച്ചി: കതിരവനോട് (കതിർ) പറഞ്ഞ വാക്ക് കൊച്ചിൻ കോർപ്പറേഷൻ ഇന്ന് പാലിക്കും. ഓർമ്മയില്ലേ കതിരിനെ.. എസ്.ആർ.വി സ്‌കൂളിൽ ഒമ്പതിൽ പഠിക്കുമ്പോൾ വേനൽമഴയിൽ അംബേദ്കർ സ്‌റ്റേഡിയത്തിലെ വൻമരം കടപുഴകിവീണ് ഇടതുകാൽ നഷ്ടമായ തമിഴ്മകനെ. ഫുട്ബാൾ സ്വപ്നങ്ങൾ പൊലിഞ്ഞെങ്കിലും കൃത്രിമക്കാലിനാൽ നടക്കാനാകുമെന്ന കതിരിന്റെ പ്രതീക്ഷയാണ് കൊച്ചി കോർപ്പറേഷൻ ഇന്ന് സഫലമാക്കുന്നത്. മേയർ എം.അനിൽകുമാർ വൈകിട്ട് അഞ്ചരയ്ക്ക് കടവന്ത്ര ഗാന്ധിനഗറിലെ വീട്ടിലെത്തി കൃത്രിമകാൽ കൈമാറും. തൃശൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനാണ് മൂന്ന് ലക്ഷത്തിലധികം വിലമതിക്കുന്ന അത്യാധുനിക കൃത്രിമക്കാൽ നിർമ്മിച്ചത്. കൊച്ചി നഗരസഭയുടെ ഈ വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃത്രിമക്കാൽ നൽകുന്നത്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന 21 പേർക്ക് ഇതിനകം ഇലക്ട്രോണിക് വീൽ ചെയറുകൾ ഉൾപ്പെടെ 1,04,14,136 രൂപയുടെ വിവിധ സഹായോപകരണങ്ങൾ നഗരസഭ നൽകിയിട്ടുണ്ട്.
കേരളകൗമുദി പ്രസിദ്ധീകരിച്ച, കതിരവൻ വാക്കറുപയോഗിച്ച് ക്ലാസ് മുറിയിൽ നടക്കുന്ന വേദനാജനകമായ ചിത്രം ജനശ്രദ്ധയാകർഷിച്ചതോടെയാണ് നഗരസഭ സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നത്. കൂട്ടുകാരുടെ ഫുട്ബാൾ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ കതിർ മഴ നനയാതിരിക്കാൻ സുഹൃത്ത് അരുണിനൊപ്പം മരത്തിനടിയിൽ നിൽക്കുമ്പോഴായിരുന്നു അപകടം. കതിരിന്റെ ദുരിതം സംബന്ധിച്ച കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന് ഓൺലൈൻ പഠനത്തിനാവശ്യമായ ടാബ് ടി.ജെ. വിനോദ് എം.എൽ.എ നൽകിയിരുന്നു. ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന നിർദ്ധനരായ കതിരിന്റെ കുടുംബത്തിന് എസ്.ആർ.വി സ്‌കൂളിലെ ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ 2,34,000 രൂപയും കൈമാറിയിരുന്നു. തമിഴ്‌നാട്ടിലെ വിരുതുനഗർ സ്വദേശിയായ കതിരും കുടുംബവും നാലര വർഷം മുമ്പാണ് എറണാകുളത്തെത്തിയത്. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. എസ്.എസ്.എൽ.സി ഫലത്തിനായി കാത്തിരിക്കുകയാണ് കതിർ.
വളരെ സന്തോഷമുണ്ട്.. എന്താണ് പറയേണ്ടതെന്ന് അറിയില്ല
കതിർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |