വിഴിഞ്ഞം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ വിഴിഞ്ഞത്ത് പരമ്പരാഗത വള്ളങ്ങളുടെ ചാകരക്കൊയ്ത്ത്. ഇന്നലെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയെങ്കിലും ട്രോളർ ബോട്ടുകൾ ഇല്ലാത്ത വിഴിഞ്ഞത്ത് ചെറുവള്ളങ്ങളും കട്ടമരങ്ങളും മീൻ തേടി ഉൾക്കടലിലേക്ക് പോകും.
ഇനി മൂന്ന് മാസം വിഴിഞ്ഞത്ത് ചാകരക്കാലമാണ്. തമിഴ്നാട് ഉൾപ്പെടെയുള്ള തീരങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് എത്തിത്തുടങ്ങി.
കാലവർഷം കനിഞ്ഞാൽ മീൻ ലഭ്യത കൂടും. മഴയിൽ കടലിന്റെ അടിത്തട്ട് ഇളകി മത്സ്യങ്ങൾ കൂട്ടത്തോടെ എത്തുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വർഷംതോറുമുള്ള ട്രോളിംഗ് നിരോധന സമയത്താണ് വിഴിഞ്ഞത്ത് സീസൺ ആരംഭിക്കുന്നത്.
ഒരുക്കങ്ങൾ പൂർത്തിയായി
മത്സ്യ ബന്ധന സീസണ് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയായി. സുരക്ഷയ്ക്കായുള്ള പൊലീസ് സേന ഇന്നലെ വൈകിട്ട് വിഴിഞ്ഞത്ത് എത്തി. 150 ഓളം പൊലീസിനെയാണ് വിവിധ പിക്കറ്റ് പോസ്റ്റുകളിൽ നിയമിക്കുന്നത്. ശുദ്ധജലം, വെളിച്ചം തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചു. വള്ളങ്ങൾക്ക് വഴിതെളിച്ച് ബോയകൾ സ്ഥാപിച്ചു.
സീസൺ വരവറിയിച്ച് കൊഞ്ച് എത്തി
ഇന്നലെ മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾക്കെല്ലാം കൊഞ്ച് ലഭിച്ചു. രാവിലെ 100 കൊഞ്ചിന് 1600 രൂപ വരെ ലഭിച്ചെങ്കിൽ വൈകിട്ടോടെ 1200 രൂപയിലേക്ക് വില താഴ്ന്നു. വരും ദിവസങ്ങളിൽ കൊഞ്ച്, അതുകഴിഞ്ഞാൽ കണവ, തുടർന്ന് വാള മത്സ്യത്തിന്റെ വരവോടെ സീസൺ അവസാനിക്കാറാണ് പതിവ്. ഇതിനൊപ്പം മറ്റ് മത്സ്യങ്ങളും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |