കോട്ടയം. തണ്ണീർമുക്കം ബണ്ട് തുറക്കാൻ വൈകിയതിനൊപ്പം വേനൽ മഴയും ശക്തി പ്രാപിച്ചതോടെ വേമ്പനാട്ടുകായലിലെ വെള്ളത്തിൽ ഉപ്പിന്റെ അംശം കുറഞ്ഞു. ഇത് കായലിന്റെ ജൈവ വൈവിദ്ധ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
വേലിയേറ്റത്തിൽ ഉപ്പുവെള്ളം കായലിൽ എത്തുന്നതോടെ കൊഞ്ച്, കക്ക എന്നിവയുടെ പ്രജനനം കൂടുതലായി നടക്കാം. എന്നാൽ ബണ്ട് അടച്ചിടുന്നതോടെ വേലിയേറ്റം ഇല്ലാതാകും. വേമ്പനാട്ടുകായലിൽ നിന്നുള്ള കൊഞ്ച് ബണ്ടിനപ്പുറം കടലുമായി ചേർന്നുകിടക്കുന്ന കായലിലാണ് പ്രജനനം നടത്താറുള്ളത്. ബണ്ട് അടയ്ക്കുന്നതോടെ ഇവയുടെ സഞ്ചാര പാത അടയും. ഈ വർഷം കൃഷി വൈകിയതോടെ മൂന്നു മാസത്തിനു പകരം അഞ്ചു മാസത്തിലേറെ ബണ്ട് അടഞ്ഞു കിടന്നിരുന്നു. അതിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വേനൽ മഴയും ശക്തിപ്രാപിച്ചതോടെ ബണ്ടിനിപ്പുറം കുമരകം, ആലപ്പുഴ ഭാഗത്ത് കായലിൽ ലവണാംശം കുറഞ്ഞത് മത്സ്യ സമ്പത്തിന് ദോഷകരമായെന്നാണ് കമ്മ്യൂണിറ്റി എൻവയൺമെന്റ് റിസോഴ്സ് സെന്റർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 2018ലെ പ്രളയത്തിൽ കായലിൽ ലവണാംശം കുറഞ്ഞതോടെ കൊഞ്ചിന്റെ ലഭ്യത തീരെ കുറഞ്ഞിരുന്നു
മിക്ക ഭാഗങ്ങളിലും ലവണാംശം പൂജ്യം.
ഏപ്രിൽ,മേയ് മാസങ്ങളിൽ 16 പാർട്സ് പേർ തൗസന്റ് ലവണാംശം ഉണ്ടാകാറുള്ളിടത്ത് ഇത്തവണ മിക്ക ഭാഗങ്ങളിലും പൂജ്യമായിരുന്നു . ഈ മാസങ്ങളിൽ കടലിൽ നിന്ന് ഉപ്പുവെള്ളത്തിനൊപ്പം കായലിലേക്ക് കയറി വരാറുള്ള മത്സ്യങ്ങളും വന്നില്ല. ഉപ്പുവെള്ളം കയറിയിറങ്ങാത്തത് സൂക്ഷ്മ ജീവികളുടെയും ചില ഇനം സസ്യലതാദികളുടെയും വളർച്ചയെ ബാധിക്കും. ആറ്റു കൊഞ്ചും കക്കം ശേഖരിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് വേമ്പനാട്ടു കായലോര മേഖലയിൽ ജീവിക്കുന്നത്. ആറ്റു കൊഞ്ച് തീരെ ഇല്ലാതായെന്ന് മത്സ്യതൊഴിലാളികൾ പറയുമ്പോൾ കറുത്ത കക്ക വലിയ തോതിൽ കുറഞ്ഞതായി കക്കാ തൊഴിലാളികളും പറയുന്നു.
പഠനത്തിന് നേതൃത്വം നൽകിയ ഡോ.ബിജുകുമാർ പറയുന്നു
ലവണാംശം കുറഞ്ഞതോടെ 43 ഇനം ചിറക് മത്സ്യങ്ങളെയും അഞ്ചിനം തോട് മത്സ്യങ്ങളെയും കണ്ടെത്തി. ചേല ഫേഷിയാറ്റ എന്ന ചെറിയ ഇനം മത്സ്യത്തെ ആദ്യമായാണ് കണ്ടെത്തുന്നത്. മൂന്നു സെന്റീമീറ്റർ മാത്രം വലിപ്പമുള്ളതും ചെറിയ ലവണാംശം പോലും താങ്ങാൻ കഴിയാത്തതുമായ ഈ മൽസ്യത്തിന്റെ സാന്നിദ്ധ്യം വേമ്പനാട്ടുകായലിലെ ജലത്തിൽ വന്ന മാറ്റത്തിന് തെളിവാണ്. ശുദ്ധജല സ്വഭാവം കൂടുന്നതും ലവണാംശം കുറയുന്നതും കായലിന്റെ ജൈവ വൈവിദ്ധ്യത്തിന് ദോഷകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |