ആലപ്പുഴ : നാടാകെ ഭക്ഷ്യസുരക്ഷാ പരിശോധനകൾ വ്യാപകമാകുമ്പോഴും, റേഷൻകടകളിൽ നിന്ന് വിതരണം ചെയ്യുന്ന അരിയിൽ പ്രാണികൾക്ക് കുറവില്ല. ആലപ്പുഴ മാരാരിക്കുളത്തെ ലൈസൻസിയിൽ നിന്ന് കഴിഞ്ഞദിവസം റേഷനരി വാങ്ങിയ ഉപഭോക്താവാണ് അരിയിൽ നുരച്ചും ഓടിയും കളിക്കുന്ന പ്രാണികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. അതേസമയം പഴയ സ്റ്റോക്കുകൾ കടകളിൽ കെട്ടിക്കിടന്ന് ഇത്തരത്തിൽ പ്രാണികൾ കയറേണ്ട സാഹചര്യമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ പ്രതികരിച്ചു. റേഷൻ വിഹിതം വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഏത് റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ അവസരമുള്ളതിനാൽ പരമാവധിപ്പേർ റേഷൻ വാങ്ങുന്നുണ്ട്. ആവശ്യത്തിനനുസരിച്ചുള്ള സ്റ്റോക്കാണ് കടകളിൽ എത്തിക്കുക. സോഷ്യൽ മീഡിയകളിൽ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും, വിഷയത്തിൽ രേഖാമൂലം പരാതി ആരും നൽകിയിട്ടില്ല.
പരിശോധന അനിവാര്യം
കുതിച്ചുയരുന്ന അരി വിലയിൽ സാധാരണക്കാരന് ആശ്വാസം റേഷൻ വിഹിതമാണ്. വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള ചുമതല അധികൃതർക്കുണ്ട്. പഴകിയ സ്റ്റോക്ക് കടയിലെത്താതിരിക്കാനും, അഥവാ എത്തിയാൽ അത് വിതരണം ചെയ്യാതെ മാറ്റിവെയ്ക്കാനുമുള്ള മര്യാദ കടയുടമകളും പാലിക്കണം. കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായി ലഭിക്കുന്ന വിഹിതം നിരവധി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്. പ്രാണികൾക്ക് പുറമേ, പുഴുവിന് സമാനമായ ആകൃതിയിൽ നുരഞ്ഞുനീങ്ങുന്ന ജീവികളെയും വീഡിയോയിൽ കാണാം. ഭക്ഷ്യ വിഷബാധ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
ഇന്നലെയും ഫലം വന്നില്ല
കായംകുളത്ത് ഉച്ചഭക്ഷണം കഴിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം ഇന്നലെയും ലഭിച്ചില്ലെന്ന് കായംകുളം എ.ഇ.ഒ വ്യക്തമാക്കി. ഫലം വരാത്തതിനാൽ സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിച്ചിട്ടില്ല.
പഴയ സ്റ്റോക്ക് കടകളിൽ കെട്ടിക്കിടക്കുന്ന സ്ഥിതി നിലവിലില്ല. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല.
- ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |