പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്‌കുമാർ, ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ്.ഐ സി.കെ നൗഷാദും സംഘവും പെരിന്തൽമണ്ണയിൽ നടത്തിയ പരിശോധനയിൽ 4.55 ഗ്രാം എം.ഡി.എം.എയുമായി പാണ്ടിക്കാട് സ്വദേശി പിടിയിൽ. കിഴക്കനാംപറമ്പിൽ മുഹമ്മദ് ഇക്ബാലിനെയാണ് (25) അറസ്റ്റ് ചെയ്തത്. യുവാക്കൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നതായും ഇതിന്റെ കണ്ണികളായി പ്രവർത്തിക്കുന്ന ചിലരെ കുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്.
ബംഗളൂരുവിൽ നിന്നും ഏജന്റുമാർ മുഖേന നാട്ടിലെത്തിച്ച് വൻ ലാഭമെടുത്താണ് യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നത്. ആവശ്യക്കാരോട് പറയുന്ന സ്ഥലത്തേക്ക് വരാൻ പറഞ്ഞ് ഗ്രാമിന് അയ്യായിരം രൂപവരെ വിലയിട്ടാണ് വിൽപ്പന. ഈ സംഘത്തിൽ പെട്ട ചിലരെ കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പെരിന്തൽമണ്ണ, പാണ്ടിക്കാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തെകുറിച്ച് സൂചന ലഭിക്കുന്നത്. കൊറിയർ സർവീസ് സ്ഥാപനത്തിന്റെ മറവിലാണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തുന്നത്. ഈ സംഘത്തിലെ ചിലർ നിരീക്ഷണത്തിലാണെന്നും ഡിവൈ.എസ്.പി അറിയിച്ചു . പ്രൊബേഷൻ എസ്.ഐ. ഷൈലേഷ്, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒ മുഹമ്മദ് ഫൈഹൽ, സി.പി.ഒമാരായ ഷാലു, ഷക്കീൽ എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |