കല്ലേറ്, കൊടിമരങ്ങളും സ്തൂപങ്ങളും തകർത്തു
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിൽ വച്ചുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ കല്ലേറുണ്ടായി. കോൺഗ്രസിന്റെ കൊടിമരങ്ങളും സ്തൂപങ്ങളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് സി.പി.എമ്മിന്റെ പ്രചരണ സാമഗ്രികൾ തകർത്തതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.
ശാസ്താംകോട്ട ചക്കുവള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതോടെ പൊലീസ് ലാത്തിവീശി. രാത്രി 7.45 ഓടെ പരവൂരിൽ സി.പി.എം നടത്തിയ പ്രകടനത്തിനിടെ റെയിൽവേ സ്റ്റേഷന് സമീപത്തെ കോൺഗ്രസ് ഭവന് നേരെ കല്ലേറുണ്ടായി. ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ പരവൂർ പൊലീസിൽ പരാതി നൽകി.
രാത്രി 8.30 ഓടെ ഡി.സി.സി ഓഫീസിന് മുന്നിലൂടെ പ്രകടനം കടന്നുപോയപ്പോൾ ഓഫീസിനകത്തേക്ക് കല്ലേറുണ്ടായതായി പറയുന്നു. ചിന്നക്കടയിൽ ഇരു പാർട്ടികളുടെയും കൊടിതോരണങ്ങളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചു.
കുരീപ്പുഴ ആനേഴത്തുമുക്കിലെ രാജീവ്ഗാന്ധി സ്തൂപം എറിഞ്ഞുതകർത്തു. സ്കൂട്ടറിൽ വന്ന ഒരാളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. അക്രമണ സംഭവങ്ങളിൽ പ്രതിഷേധിച്ച് രാത്രി 9.30 ഓടെ കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ ചിന്നക്കടയിൽ പ്രതിഷേധിച്ചു.
ഇന്ന് കോൺഗ്രസ് കരിദിനം
ജില്ലയിൽ വ്യാപകമായി കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും തകർത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് ബ്ലോക്ക് ആസ്ഥാനങ്ങളിൽ കരിങ്കൊടിയേന്തി കറുത്ത ബാഡ്ജും ധരിച്ച് പ്രതിഷേധ പ്രകടങ്ങൾ നടത്തി കരിദിനമായി ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു.
ചവറയിൽ സംഘർഷം
ചവറ കെ.എം.എം.എൽ പടിക്കൽ ഡി.വൈ എഫ് ഐയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. ചവറ പന്മന ടെറ്റാനിയം ജംഗ്ഷനിൽ നടന്ന സംഘർഷത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ ഇക്ബാൽ പറയറ്റഴികത്തിന് തലയ്ക്ക് പരിക്കേറ്റു. ഇതിനിടെ ഇടപ്പള്ളിക്കോട്ടയിൽ നിന്ന് പ്രകടനത്തിനൊപ്പമെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അൽത്താഫിന്റെ ബൈക്ക് യൂത്ത് കോൺഗ്രസുകാർ തകർത്തു. യു.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും ടെറ്റാനിയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളും ഇരുകൂട്ടരും നശിപ്പിച്ചു. സംഘർഷം അതിരുവിട്ടതോടെ കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |