വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് വികസന സെമിനാർ ബഹിഷ്‌കരിച്ചു പ്രതിഷേധിച്ച യു.ഡി.എഫ് നേതാക്കളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു. വികസന സെമിനാർ ഉദ്ഘാടനത്തിന് മന്ത്രിയെ ക്ഷണിക്കുകയും മന്ത്രിയുടെ പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കേണ്ട സ്ഥലം എം.എൽ.എയെ അദ്ധ്യക്ഷനാക്കാതെ അവഹേളിക്കുകയും ചെയ്ത ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് സെമിനാർ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. തുടർന്ന് ആനങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയവർ സെമിനാർ നടക്കുന്ന ഓഡിറ്റോറിയത്തിന് മുന്നിലൂടെ കടന്നു പോകുംവഴി പൊലീസ് തടഞ്ഞു നിറുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച നേതാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. യു.ഡി.എഫ് നേതാവും നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ട്രഷററുമായ കെ.പി. മുഹമ്മദ് മാസ്റ്റർ, യു.ഡി.എഫ് വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സി. ഉണ്ണിമൊയ്തു, വള്ളിക്കുന്ന് മേഖലാ മുസ്ലിംലീഗ് പ്രസിഡന്റ് കുന്നുമ്മൽ കോയ, അരിയല്ലൂർ മേഖലാ മുസ്ലിംലീഗ് ട്രഷറർ വി.കെ. ബാപ്പു ഹാജി, അരിമ്പ്ര അസീസ്, പ്രഭകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ വള്ളിക്കുന്ന് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി യോഗം അപലപിച്ചു. ചെയർമാൻ സി. ഉണ്ണി മൊയ്തു, കൺവീനർ പി.പി അബ്ദുൾ റഹ്മാൻ, പാർലമെന്ററി പാർട്ടി ലീഡർ നിസാർ കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |