കോട്ടയം. വിലയിടിവും രോഗബാധമൂലമുള്ള ഉത്പാദനകുറവും ഏലം മേഖലയെ തകർക്കുന്നു . ഉത്പാദന ചെലവനുസരിച്ച് കിലോയ്ക്ക് 2000 രൂപയെങ്കിലും ലഭിക്കേണ്ടിടത്ത് 800 രൂപയിൽ താഴെയായി വില. അതേസമയം വളം, കീടനാശിനി വില ഇരട്ടിയായി. തൊഴിലാളികളുടെ ഉയർന്ന കൂലിയും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും മറ്റൊരു പ്രതിസന്ധിയാണ്. ഇതിനെയെല്ലാം കവച്ചുവയ്ക്കുന്നതാണ് കുമിൾ രോഗവും വേര് ചീയൽ രോഗവും. മൺസൂൺ ശക്തമാകും മുമ്പ് അഴുകൽ തടയാൻ വളവും കീടനാശിനിയും പ്രയോഗിക്കേണ്ടതാണ്. ചെലവ് കൂടുകയും വില ഇടിയുകയും ചെയ്തതോടെ കർഷകർ ഇതിന് തയ്യാറാകുന്നില്ല. ഇത് രോഗം വ്യാപകമാക്കി ഉത്പാദനത്തെയും ബാധിക്കുന്നു.
കീടനാശിനി പ്രയോഗിച്ചാൽ കർഷകർ വെട്ടിലാകും.രോഗം പ്രതിരോധിക്കാൻ കീടനാശിനി ഉപയോഗിക്കുന്ന ഏലച്ചെടിയുടെ കായയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയാൽ എടുക്കില്ല. ജൈവ കീടനാശിനി ഉപയോഗിക്കാമെന്നു വച്ചാൽ രോഗം മാറുകയുമില്ല.
ഓഫ് സീസണിൽ സാധാരണ വില ഉയരുന്ന പതിവും തെറ്റി. കുറഞ്ഞ വില 625ഉം കൂടിയ വില 825 രൂപയുമായി. ഉത്തരേന്ത്യൻ ലോബിയാണ് ഇതിന് പിന്നിൽ കളിക്കുന്നത്. ഗ്വാട്ടിമാലയിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ ഏലക്ക വൻതോതിൽ ഇന്ത്യയിലെത്തിച്ച് കയറ്റുമതി ചെയ്യുന്നത് വിലയിടിവിന് കാരണമാകുന്നു.
കൃഷി നഷ്ടമായതോടെ ഏലം വെട്ടി നശിപ്പിക്കുകയാണ് കർഷകർ. ഒരു ഏലച്ചെടിയിൽ നിന്ന് നല്ല കായ്ഫലത്തിന് ഒരു വർഷം 300- 400 രൂപ മുടക്കണം വരുമാനം നൂറിൽ താഴെയായി . ഇതോടെ ഏലം കൃഷി അവസാനിപ്പിക്കാനും മറ്റു കൃഷി ആരംഭിക്കാനും നിർബന്ധിതരാവുകയാണ് കർഷകർ. 2018ലെ പ്രളയ ശേഷം ഉത്പാദനം കുറഞ്ഞപ്പോൾ കിലോയ്ക്ക് 7000 രൂപ വരെ റെക്കോഡ് വില ലഭിച്ചിരുന്നു. ഇന്ന് 1000 രൂപയിൽ താഴ്ന്നു നിൽക്കുമ്പോൾ നെഞ്ചത്ത് കൈവയ്ക്കാനേ സാധാരണ കർഷകർക്ക് കഴിയുന്നുള്ളൂ.
റബറിന് താങ്ങുവില പ്രഖ്യാപിച്ചതുപോലെ ഏലത്തിനും 1500 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കുന്നില്ലെങ്കിൽ മറ്റു കൃഷികളിലേക്ക് തിരിയേണ്ടി വരുമെന്നും കർഷകർ മുന്നറിയിപ്പു നൽകുന്നു .
2018ൽ ലഭിച്ച ഉയർന്ന വില. 7000.
നഷ്ടമില്ലാതിരിക്കാൻ ലഭിക്കേണ്ടത്. 2000.
നിലവിൽ ലഭിക്കുന്ന വില 800 രൂപ.
ഏലം ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ പറയുന്നു.
കീടനാശിനിയും രാസവളവും അനുവദനീയമായ അളവിൽകൂടുതൽ ഉപയോഗിക്കാതെയും ഏലത്തിന് കൃത്രിമ നിറം നൽകാതെയും ജൈവകൃഷിയിലേക്ക് തിരിയണമെന്നുള്ള നിരന്തര ബോധവത്കരണം ഏലം ബോർഡ് നടത്തിയിട്ടും കർഷകരുടെ മനോഭാവം മാറുന്നില്ല . ഇത് മാറിയാലേ ഡിമാൻഡും നല്ലവിലയും കിട്ടൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |