കൊല്ലം: ജില്ലയിൽ ആശങ്ക പരത്തി ഡെങ്കിപ്പനി വ്യാപനം. ഈ മാസം 33 പേരിൽ രോഗം സ്ഥിരീകരിച്ചു. രോഗബാധ സംശയിക്കുന്ന 94 കേസുകൾ റിപ്പോർട്ട് ചെയ്തു. വർഷം ഇതുവരെ 69 പേർക്കാണ് രോഗബാധയുണ്ടായത്. 200 പേരിൽ ഡെങ്കി സാദ്ധ്യതകളും കണ്ടെത്തി.
ഇടവിട്ടുള്ള മഴയാണ് രോഗവ്യാപനത്തിന് കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ശുദ്ധജലത്തിലാണ് ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകൾ പെരുകുന്നത്. മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഇതിന് സഹായകരമാവുന്നു. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗമുണ്ടായാൽ രക്തസ്രാവത്തിനും രോഗം മാരകമാകാനും സാദ്ധ്യത കൂടുതലാണ്.
2021ൽ 114 പേർ
കഴിഞ്ഞ വർഷം ജില്ലയിൽ ഡെങ്കിപ്പനി സംശയിക്കുന്ന 231 കേസുകളും സ്ഥിരീകരിച്ച 114 കേസുകളും ഡെങ്കിപ്പനി സംശയിക്കുന്ന ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 2020ൽ 460 പേരിൽ ഡെങ്കി സ്ഥിരീകരിച്ചിരുന്നു. ഡെങ്കിപ്പനി സംശയിക്കുന്ന മൂന്ന് മരണവുമുണ്ടായി. ലോകാരോഗ്യ സംഘടനയും തിരുവനന്തപുരം മെഡിക്കൽ കോളേജും സംയുക്തമായി ജില്ലയിൽ നടത്തിയ സാമ്പിൾ പഠനത്തിൽ നഗരപ്രദേശങ്ങളിൽ 50ഉം ഗ്രാമങ്ങളിൽ 30ഉം ശതമാനം പേരിൽ ഡെങ്കി ബാധ കണ്ടെത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു.
വെള്ളം കെട്ടിക്കിടക്കരുത്
1. ചെറിയ അളവ് വെള്ളത്തിൽ പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകും
2. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസുണ്ടാകും
3. പറക്കൽ പരിധിയുടെ അര കിലോമീറ്റർ ചുറ്റളവിൽ രോഗവ്യാപനത്തിന് സാദ്ധ്യത
4. വീടുകളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണം
ട്രോളിംഗ് നിരോധനം മൂലം കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളിലും അവയിൽ സ്ഥാപിച്ചിട്ടുള്ള ടയറുകൾ, ടാങ്കുകൾ എന്നിവയിലും വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം. ടയറുകളിൽ സുഷിരം നിർമ്മിച്ചും ടാങ്കുകളിൽ നിന്ന് വെള്ളം ഒഴുക്കിക്കളഞ്ഞും സൂക്ഷിക്കേണ്ടതാണ്.
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |