നിലമ്പൂർ: മലയോര വനാതിർത്തി മേഖലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ബഫർസോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ നടത്തിയത്. നിലമ്പൂർ മുനിസിപ്പാലിറ്റി ഉൾപ്പെടെ 11 തദ്ദേശസ്ഥാപന പരിധിയിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയായിരുന്നു ഹർത്താൽ.
സംരക്ഷിത വനമേഖലയോട് ചേർന്ന് ജനവാസമേഖല ഉൾപ്പെടെ ഒരു കിലോമീറ്റർ പ്രദേശം ബഫർസോണാക്കാനുള്ള നീക്കത്തിനെതിരേയാണ് ഹർത്താൽ നടത്തിയത്. നിലമ്പൂർ മണ്ഡലത്തിൽ പൂർണമായും വണ്ടൂർ മണ്ഡലത്തിലെ ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലും ഏറനാട് മണ്ഡലത്തിലെ ചാലിയാറിലുമാണ് ഹർത്താൽ ആചരിച്ചത്.
നിലമ്പൂരിൽ പൊലീസും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി. ഹർത്താലിനിടെ മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് ഷെറി ജോർജിനെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം യു.ഡി.എഫ് പ്രവർത്തകർ പ്രതിരോധിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പൊലീസ് പിന്നീട് ഷെറി ജോർജിനെ കസ്റ്റഡിയിലെടുക്കാതെ മടങ്ങി.
നിലമ്പൂർ ടൗണിൽ ഉൾപ്പെടെ വ്യാപാരികളും ഹർത്താലുമായി സഹകരിച്ചു. ഏതാനും ഇരുചക്ര വാഹനഹങ്ങളും സ്വകാര്യ വാഹനങ്ങഉമൊഴികെ മറ്റ് വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. ചാലിയാർ, പോത്തുകൽ, ചുങ്കത്തറ, എടക്കര, വഴിക്കടവ്, കരുളായി, മൂത്തേടം, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിലും ഹർത്താൽ പൂർണ്ണമാണ്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ വലിയ സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരുന്നത്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |