തിരുവനന്തപുരം: യാത്ര കാറിലാണെങ്കിൽ കുഴിയിൽ വീണ് അടിഭാഗം തട്ടിപ്പൊളിയും, സ്കൂട്ടറിലെങ്ങാനും പോയാൽ തെന്നിത്തെറിച്ച് വീഴും. കാൽനടയും രക്ഷയില്ല. മഴ പെയ്തതോടെ ആകെ ചെളിയുമായി. സ്റ്റാച്യുവിൽ നിന്ന് ജനറൽ ആശുപത്രിയിലേക്കുള്ള റോഡാണ് ആളെക്കൊല്ലുന്ന പരുവത്തിൽ കിടക്കുന്നത്.
നഗരത്തിലെ റോഡുകൾ സ്‌മാർട്ട് റോഡുകളാക്കുന്നതിന്റെ ഭാഗമായി ആദ്യം നിർമ്മാണം തുടങ്ങിയ റോഡാണിത്. പണി പൂർത്തിയായതുമില്ല. വെട്ടിക്കുഴിച്ച ഭാഗം നേരെചൊവ്വേ മണ്ണിട്ട് മൂടിയിട്ടുമില്ല. റോഡിന് നടുവിലെ കോൺക്രീറ്റ് സ്ലാബിൽ നിന്ന് കുഴിയിലേക്ക് വാഹനങ്ങൾ തെന്നിവീഴും. ആ സമയത്ത് മുന്നിൽ കാൽനടക്കാരുണ്ടെങ്കിൽ അപകടമുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ഒരു കൊല്ലത്തോളമായി ഈ റോഡ് വെട്ടിപ്പൊളിച്ച് 'സ്മാർട്ട്' ആക്കാൻ തുടങ്ങിയിട്ട്.
നിർമ്മാണം പുരോഗമിക്കുകയാണെന്നാണ് അധികൃതരുടെ ഭാഷ്യം. മഴയെ പഴിച്ച് തടിയൂരുന്ന അടവും പ്രയോഗിക്കുന്നുണ്ട്.
മെല്ലെ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും മുൻപേ മണ്ണിട്ട് മൂടിയിരുന്നു. സ്കൂൾ തുറക്കുന്നതും കാലവർഷമെത്തുന്നതും കണക്കിലെടുത്തായിരുന്നു അത്. എന്നാൽ അവധി ദിവസങ്ങളിലും മഴയില്ലാത്തപ്പോഴും പണിയൊന്നും നടക്കുന്നില്ലെന്ന് സമീപവാസികൾ പറയുന്നു.
ഇനിയും ഒരു മാസം കൂടി വേണമെന്ന്
കാറുകൾക്ക് കൂടി സഞ്ചരിക്കാനുള്ള രീതിയിൽ റോഡ് താത്കാലിമായി ഗതാഗതയോഗ്യമാക്കാനാണ് ശ്രമമെന്ന് അധികൃതർ. പക്ഷേ, ഇതിന് ഒരു മാസമെങ്കിലും വേണ്ടിവരും. മണ്ണ് മൂടിയിട്ടിരിക്കുന്ന റോഡിൽ എം സാൻഡിന്റെയും മെറ്റലിന്റെയും സമ്മിശ്ര രൂപമായ ജി.എസ്.ബി ലേയറായിരിക്കും ഇനി ഇടുക. അതേസമയം, ജി.എസ്.ബിക്ക് ക്ഷാമം ഉണ്ടായത് പണികളെ ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് ഇവ എത്തിക്കുന്നത്. സാധനങ്ങൾ എത്തിക്കാൻ ഊർജ്ജിതമായ ശ്രമം നടക്കുകയാണെന്ന് റോഡ് ഫണ്ട് ബോർജ് അധികൃകർ പറഞ്ഞു.കുഴികൾ മൂടിയെങ്കിലും മഴക്കാലം കഴിയുമ്പോൾ വീണ്ടും കുഴികൾ തുറന്ന് നിർമ്മാണം നടത്തേണ്ടിവരും.
ഡക്ട് പണിയണം
സ്മാർട്ട് റോഡിന് വേണ്ടിയുള്ള അണ്ടർ ഗ്രൗണ്ട് ഡക്ടാണ് ഇനി പണിയേണ്ടത്. ഇതുവഴിയാണ് എല്ലാ ഇലക്ട്രിക് കേബിളുകളും ഭൂമിക്കടിയിലാക്കുന്നത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളും കേബിളുകളും ഒഴിവാക്കി പൂർണമായും സുരക്ഷിതമായ ഗതാഗതമെന്ന ലക്ഷ്യമാണ് ഇതിനുള്ളത്. കേബിളുകൾ കടത്തിവിടുന്നതിനുള്ള തുരങ്കങ്ങളും നിർമ്മിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |