വിശദ രൂപരേഖ സർക്കാർ പരിഗണനയിൽ
കൊല്ലം: കൊല്ലം പോർട്ടിൽ സിമന്റ് ടെർമിനൽ സ്ഥാപിക്കാനുള്ള സ്വകാര്യ കമ്പിനിയുടെ രൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന്റെ പരിഗണയിലെത്തും. അടുത്തുചേരുന്ന മാരിടൈം ബോർഡ് യോഗം പദ്ധതിയുടെ രൂപരേഖ ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനത്തിനായി സർക്കാരിന് കൈമാറും.
സൗരാഷ്ട്ര സിമന്റ്സ് എന്ന കമ്പിനിയാണ് ടെർമിനൽ സ്ഥാപിക്കാനുള്ള പദ്ധതിയുമായി പോർട്ട് അധികൃതരെ സമീപിച്ചിരിക്കുന്നത്. ഗുജറാത്തിൽ നിന്ന് കപ്പലിൽ എത്തിക്കുന്ന സിമന്റ് വൻ ടാങ്കിൽ സംഭരിക്കും. ഇതിനുശേഷം പായ്ക്കറ്റുകളിലാക്കി വിൽക്കുന്നതാണ് പദ്ധതി. സിമന്റ് അവശിഷ്ടം കരയിലോ കടലിലോ കലരാത്ത വിധമായിരിക്കും പ്രവർത്തനം. നേരത്തെ അഗ്രിമ സിമന്റ്സ് എന്ന കമ്പിനിക്ക് സിമന്റ് ടെർമിനൽ സ്ഥാപിക്കാൻ സർക്കാർ ഭൂമി കൈമാറിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്ലാന്റ് സ്ഥാപിക്കാൻ എട്ട് ഏക്കർ ഭൂമിയാണ് സ്വകാര്യ കമ്പിനി ആവശ്യപ്പെട്ടിരിക്കുന്നത്.
വീണ്ടും വികസന തീരത്തേക്ക്
1. ടെർമിനൽ വന്നാൽ സ്ഥിരമായി കപ്പലെത്തും
2. ഇതോടെ കൊല്ലം പോർട്ട് കൂടുതൽ സജീവമാകും
3. പോർട്ട് ഗോഡൗൺ അടക്കമുള്ള സൗകര്യങ്ങളിൽ നിന്ന് സ്ഥിര വരുമാനം
4. ഒരു വർഷത്തിനകം പ്ലാന്റ് സജ്ജമാക്കാനാണ് ശ്രമം
5. ലോറിയിലെത്തിക്കുന്ന സിമന്റ് കപ്പൽ മാർഗമാകുന്നതോടെ ചെലവ് കുറയും
6. ഈ കുറവ് വിലയിൽ പ്രതിഫലിക്കും
പ്രദേശവാസികൾക്ക് തൊഴിൽ
സിമെന്റ് ടെർമിനലിന് നേരെയുള്ള എതിർപ്പ് ഒഴിവാക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തും. ഇവിടെ ജോലിക്കായി പ്രദേശവാസികളെ പരിഗണിക്കും.
ജോലി ലഭിക്കുക
നേരിട്ട് - 50 പേർക്ക്
പരോക്ഷമായി - 250 പേർക്ക്
പ്ലാന്റിന്റെ പ്രവർത്തനം വിശദീകരിച്ച് കടലിനും കരയ്ക്കും ഒരു തരത്തിലും മാലിന്യ ഭീഷണി ഉയർത്തില്ലെന്ന് മത്സ്യത്തൊഴിലാളികളെ ബോദ്ധ്യപ്പെടുത്തും.
പോർട്ട് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |