ഒറ്റപ്പാലം: ഹരിത റെയിൽവേ ഇടനാഴി എന്നറിയപ്പെടുന്ന ഷൊർണൂർ- നിലമ്പൂർ പാതയുടെ മനോഹാരിതയ്ക്കും പച്ചപ്പിനും ആശങ്ക തീർത്ത് റെയിൽവേ വൈദ്യുതീകരണ പ്രവത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. തേക്കുമരങ്ങളും വൻ പേരാലുകളും തണൽപരത്തി നിൽക്കുന്നതാണ് നിലമ്പൂർ പാത. ഷൊർണൂർ മുതൽ നിലമ്പൂർ വരെ 75 കിലോമീറ്റർ നീളമുള്ള റെയിൽപാതയിലാണ് വൈദ്യുതീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.
കേരളത്തിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ അവശേഷിക്കുന്ന ഏകപാതയാണ് നിലമ്പൂർ പാത. ഇതിന്റെ ഭാഗമായി 20 കിലോമീറ്റർ ദൂരത്തോളം ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ റെയിൽവേ പൂർത്തിയാക്കി കഴിഞ്ഞു. ഈ വർഷം തന്നെ പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കും.
വൈദ്യുതീകരണത്തിന്റെ ഭാഗമായാണ് പാതയുടെ ഇരുവശത്തുമുള്ള മരങ്ങളും കൊമ്പും വെട്ടിമാറ്റേണ്ടി വരുന്നത്. 25000 കിലോവാട്ട് വൈദ്യുതിയാണ് റെയിൽവേ വൈദ്യുതീകരണ പാതയിലൂടെ കടന്നുപോവുക. ഇതുമൂലം വൈദ്യുതീകരണ പാതയിൽ മരങ്ങളും ശാഖകളും സമീപത്തുള്ളത് അപായങ്ങൾക്ക് കാരണമാവും. കൂടാതെ വൈദ്യുതി വിതരണം തടസപ്പെടാനും കാരണമാകും. ഇതാണ് ഷൊർണൂർ- നിലമ്പൂർ ഹരിത ഇടനാഴിക്ക് ഭീഷണി.
ഇരുവശത്തും മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന പാതയുടെ മനോഹാരിത ട്രെയിൻ യാത്രക്കാരുടെ മനസിനെ ഏറെ കീഴടക്കിയതാണ്. മലയാള സിനിമയിൽ ഈ പാത പലതവണ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ഉദ്യാനപാലകൻ, നമ്പർ 20 മദ്രാസ് മെയിൽ എന്നിങ്ങനെ നിരവധി സിനിമകളിൽ നിലമ്പൂർ പാതയിലെ വാടാനാംകുറുശ്ശി, ചെറുകര, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകളിലെ വേറിട്ട ഭംഗി കാണാനാകും.
അതുകൊണ്ടുതന്നെ നിലമ്പൂർ പാതയ്ക്ക് ആരാധകർ ഏറെയാണ്. പച്ചപ്പ് പരമാവധി സംരക്ഷിച്ച് നിലമ്പൂർ പാത വൈദ്യുതീകരണ പ്രവൃത്തി നടത്താനുള്ള ശ്രമങ്ങൾ റെയിൽവേയും തുടരുന്നുണ്ട്. എന്നാൽ വൻ മരങ്ങൾ പലതും മുറിച്ചു മാറ്റേണ്ട അവസ്ഥയും നേരിടുന്നുണ്ട്. പേരാൽ മുതലായ മരങ്ങളുടെ വൻശാഖകളും മുറിക്കേണ്ടി വരും. പണി പൂർത്തിയായാൽ മാത്രമേ നിലമ്പൂർ റെയിൽവേ ഹരിത ഇടനാഴിയുടെ പുതിയ ചിത്രം വ്യക്തമാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |