ആലപ്പുഴ: രാജ്യാന്തര തലത്തിൽ വിനോദസഞ്ചാര കലണ്ടറിൽ നെഹ്‌റു ട്രോഫി വള്ളംകളി ഇടം നേടിയത് ആഗസ്‌റ്റിലെ രണ്ടാം ശനിയാഴ്ച എന്ന മാറ്റമില്ലാത്ത തീയതിയിലൂടെയാണ്. കഴിഞ്ഞ രണ്ടു തവണ പ്രളയവും കൊവിഡും തീയതി തിരുത്തിയെങ്കിൽ ഇത്തവണ അനുകൂല സാഹചര്യമുള്ളപ്പോൾ അധികൃതർ തന്നെ പതിവ് തെറ്റിക്കുകയാണ്. ഇത്തവണ സെപ്‌തംബർ നാലിന് ജലോത്സവം നടത്താൻ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം സർക്കാരിനോട് ശുപാർശ ചെയ്‌തതോടെയാണ് തീയതിയിലെ മാറ്റം ഉറപ്പായത്. സെപ്‌തംബർ 11 ന് നടത്താനുള്ള സാദ്ധ്യതയാണ് ആദ്യം പരിഗണിച്ചിരുന്നെങ്കിലും ഇൗ സമയം മറ്റ് വള്ളംകളികൾ നടക്കുന്നതിനാൽ സെപ്‌തംബർ നാല് തിരഞ്ഞെടുക്കുകയായിരുന്നു.
2018ലെ പ്രളയമാണ് വള്ളംകളിയുടെ ആദ്യ തീയതി തെറ്റിച്ചത്. എന്നാൽ നവംബറിൽ ജലോത്സവം നടത്തി. 2019 ലും സമാനമായിരുന്നു കാര്യങ്ങൾ. ആഗസ്‌റ്റ് 31നായിരുന്നു ജലോത്സവം. 2020, 21 വർഷങ്ങളിൽ കൊവിഡ് മൂലം വള്ളംകളി ഉപേക്ഷിച്ചു. സുവർണ ജൂബിലി വർഷമായ 2002 ൽ കുമരകം ബോട്ട് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ജലോത്സവം മാറ്റിവച്ചിരുന്നു. ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ന് നടത്താൻ പിന്നീട് തീരുമാനിച്ചെങ്കിലും ബോട്ടു ക്ളബുകളുടെ എതിർപ്പ് മൂലം സെപ്‌തംബർ 13ന് നടത്തി.
കഴിഞ്ഞ കുറെ വർഷമായി ആഗസ്‌റ്റിലെ രണ്ടാം ശനിയാഴ്ചയാണ് ജലോത്സവം നടന്നിരുന്നത്. ഈ കൃത്യതയാണ് വിനോദ സഞ്ചാര കലണ്ടറിലും ഇടംപിടിക്കാൻ സഹായകമായത്. സംസ്ഥാനത്തെയും പ്രത്യേകിച്ച് ആലപ്പുഴയുടെയും വിനോദസഞ്ചാരമേഖലയിലെ പ്രധാന ഉത്സവമാണ് നെഹ്‌റു ട്രോഫി വള്ളംകളി. അതിനാൽ തീയതി മാറ്റുന്നത് വിനോദസഞ്ചാരരംഗത്തിന് ദോഷം ചെയ്യുമെന്ന വാദവും ഉയരുന്നുണ്ട്.
ചരിത്രത്തിൽ നെഹ്രു ട്രോഫി
1952 ൽ തിരു - കൊച്ചി സന്ദർശനത്തിനെത്തിയ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഡിസംബർ 22 ന് കോട്ടയത്തു നിന്ന് ബോട്ടിൽ ആലപ്പുഴയിലെത്തി. നെഹ്‌റുവിനെ സ്വീകരിക്കാൻ സംഘടിപ്പിച്ച വള്ളംകളിയാണ് പിന്നീട് നെഹ്‌റു ട്രോഫി ജലോത്സവമായി മാറിയത്. ഒമ്പത് ചുണ്ടൻ വള്ളങ്ങൾ അണിനിരന്ന മത്സരത്തിൽ നടുഭാഗം ചുണ്ടൻ വിജയിയായി. ഡൽഹിയിൽ മടങ്ങിയെത്തിയ നെഹ്‌റു സ്വന്തം കൈയൊപ്പിട്ട ട്രോഫി കൊല്ലം പേഷ്‌കാറായിരുന്ന എൻ.പി. ചെല്ലപ്പൻ നായർക്ക് അയച്ചുകൊടുത്തു. 1954 ൽ കൊല്ലം ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ വട്ടക്കായലിൽ വള്ളംകളി നടത്തി. നെഹ്‌റു സമ്മാനിച്ച ' പ്രൈം മിനിസ്‌റ്റേഴ്സ്' ട്രാേഫി സമ്മാനിച്ചു. വട്ടക്കായലിൽ മത്സരം പ്രായോഗികമല്ലെന്ന് വിലയിരുത്തിയാണ് 1955 മുതൽ വള്ളംകളി പുന്നമടയിലേക്ക് മാറ്റിയത്.
..............................
ജലോത്സവം സെപ്തംബറിൽ നടത്താനുള്ള തീരുമാനം നല്ലതാണ്. അനിശ്ചിതത്വം ഇല്ലാതായി. ജലോത്സവം കൃത്യമായ തീയതിയിൽ നടത്തണമെന്ന് പറയാനാവില്ല. കാലാവസ്ഥയും പരിഗണിക്കണം. സെപ്‌തംബറിൽ നടത്തുമ്പോൾ എന്തെങ്കിലും
അപാകതയുണ്ടെങ്കിൽ അടുത്ത വർഷം പരിഹരിക്കാനാകും. വള്ളംകളിയിൽ ജവഹർലാൽ നെഹ്‌റു പങ്കെടുത്തത് ഡിസംബർ മാസത്തിലാണെന്നും ഓർക്കണം.
കെ.ആർ. പ്രമോദ്
രക്ഷാധികാരി
യു.ബി.സി കൈനകരി ബോട്ട് ക്ളബ്
ആഗസ്‌റ്റിലെ രണ്ടാം ശനിയാഴ്ചയിൽ നിന്ന് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റുന്നതിനോട് യോജിപ്പില്ല. എന്നാൽ, നെഹ്‌റുട്രോഫി സൊസൈറ്റി തീയതി മാറ്റാനുള്ള തീരുമാനത്തോട് യോജിച്ചതോടെ തങ്ങളും ഉൾക്കൊണ്ടു. ലോക വിനോദ സഞ്ചാര കലണ്ടറിൽ ഇടംതേടിയ ജലോത്സവത്തിന്റെ തീയതി മാറ്റുന്നത് ഉചിതമല്ല.
ആർ.കെ. കുറുപ്പ്
സംസ്ഥാന പ്രസിഡന്റ്
കേരള സ്‌നേക്ക് ബോട്ട് ഒാണേഴ്സ് ആൻഡ് റോവേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |