കോട്ടയം . നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാർ നിവാസികൾക്ക് ദുരിത കടമ്പ കടന്ന് അക്കരെ ഇക്കരെ പോകാൻ പാലം എന്ന സ്വപ്നം ഇതുവരെ യാഥാർത്ഥ്യമായില്ല. 2018 ൽ പാലം നിർമ്മാണം ആരംഭിച്ചെങ്കിലും നാളിതുവരെ പുരോഗതിയൊന്നുമില്ല. ഇതോടെ ഒരു ജനതയുടെ യാത്രാമാർഗം അപകടം നിറഞ്ഞതായി. പൂർത്തിയാകാത്ത കോൺക്രീറ്റ് പില്ലറ്റുകൾക്ക് മുകളിൽ വർഷാവർഷം ശേഖരിച്ച് കൊണ്ടുവരുന്ന മരക്കഷണങ്ങളും തടികളുമിട്ടാണ് ജനത മറുകരയെത്തുന്നത്. പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏകമാർഗമാണ് എഴുമാംകായലിന് കുറുകെയുള്ള ഈ വിണ്ടുകീറിയ പലകകൾ കൊണ്ടുള്ള പാലം.
350 ഓളം കുടുംബങ്ങൾ കടത്ത് വള്ളത്തെയും ചങ്ങാടത്തെയും ആശ്രയിച്ചാണ് പുറംലോകത്ത് എത്തിയിരുന്നത്. ഇതിനിടയിൽ സഹോദരിയുടെ വീട്ടിലേക്ക് വന്ന കല്ലറ സ്വദേശിയായ യുവാവും മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ രണ്ട് മാദ്ധ്യമപ്രവർത്തകരും ഇവിടെ വള്ളംമുങ്ങി മരിച്ചിരുന്നു. എന്നിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല. തൂണുകൾ പൂർത്തിയായതോടെ പാലത്തിന്റെ നിർമ്മാണം നിശ്ചലമായി. പ്രളയത്തിന് പിന്നാലെ പാലങ്ങളുടെ പില്ലറുകൾ തമ്മിലുള്ള അകലം 15 മീറ്റർ വേണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാലം നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. നിലവിൽ പാലത്തിന്റെ തൂണുകൾ തമ്മിലുള്ള അകലം 10 മീറ്ററാണ്.
ജീവൻ പണയംവച്ച് യാത്ര.
താത്കാലികമായി നിർമ്മിച്ച തടിപ്പാലത്തിലൂടെയാണ് ജീവൻ പണയംവച്ച് വിദ്യാർത്ഥികളടക്കം സഞ്ചരിക്കുന്നത്. രണ്ട് തവണയായി 68 ലക്ഷം രൂപ നീക്കിവച്ചിട്ടും ഇവരുടെ ദുരിതയാത്രയ്ക്ക് പരിഹാരമായില്ല. പാലത്തിന് ഇനി അനുമതി ലഭിക്കണമെങ്കിൽ തൂണുകൾ നീക്കം ചെയ്ത് 15 മീറ്റർ അകലത്തിൽ പുതിയത് നിർമ്മിക്കണം. എഴുമാം കായലിൽ പാലത്തിനായി 20 തൂണുകളുടെയും നിർമ്മാണം പൂർത്തീകരിച്ച ശേഷമാണ് പുതിയ നിബന്ധന എത്തിയത്.
പ്രദേശവാസി രമേശൻ പറയുന്നു.
സർക്കാരിന്റെ ഉത്തരവ് പിൻവലിക്കുകയോ, ഇളവ് അനുവദിക്കുകയോ ചെയ്താൽ മാത്രമേ ഇനി പാലം പണി ആരംഭിക്കാൻ കഴിയൂ. അധികൃതർ നിസംഗത തുടർന്നാൽ വൻ അപകടത്തിനാകും മുണ്ടാർ സാക്ഷ്യം വഹിക്കുക.
മുണ്ടാറിന്റെ ചിത്രം ഇങ്ങനെ.
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം.
350 ഓളം കുടുംബങ്ങൾ താമസിക്കുന്നു.
ആശ്രയം കടത്തുവള്ളവും ചങ്ങാടവും.
വർഷങ്ങൾക്ക് മുൻപ് വള്ളം മുങ്ങി 3 പേർ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |