അന്വേഷണ റിപ്പോർട്ടിനെ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നില്ലെന്ന് നേതാക്കൾ
തിരുവനന്തപുരം: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയുമായി ബന്ധപ്പെട്ട വീഴ്ചകളുടെ അടിസ്ഥാനത്തിൽ വകുപ്പ് മേധാവികളെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 9ന് ആശുപത്രിയിലെ ഒ.പി ബ്ലോക്കിന് മുന്നിലായിരുന്നു പ്രതിഷേധം. നടപടിക്ക് വിധേയരായ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും പ്രോട്ടോകോൾ പാലിച്ചാണ് ശസ്ത്രക്രിയ നടന്നതെന്നും കെ.ജി.എം.സി.ടി.എ വ്യക്തമാക്കി. ഏകോപനത്തിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക റിപ്പോർട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യുന്നില്ലെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത സംസ്ഥാന വക്താവ് ഡോ. ബിനോയ് പറഞ്ഞു.
വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തിന് ശേഷമാകണം ഡോക്ടർമാർക്കെതിരെ നടപടിയെടുക്കേണ്ടത്. എടുത്തുചാടിയുള്ള ശിക്ഷാ നടപടികൾ അംഗീകരിക്കാനാവില്ല. സംവിധാനത്തിലെ പിഴവിന് ഡോക്ടർമാരെ പഴി ചാരിയിട്ട് കാര്യമില്ല. വൃക്കയടങ്ങിയ പെട്ടിയുമെടുത്ത് പോയവർ ട്രാൻസ്‌പ്ലാന്റ് ഐ.സി.യുവിലേക്ക് പോകുന്നതിന് പകരം ഓപ്പറേഷൻ തിയേറ്ററിലേക്ക് പോയി.
ഡോക്ടർമാർക്ക് പിഴവുണ്ടെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അത് വ്യക്തമാക്കും. വീഴ്ചകളുണ്ടായെങ്കിൽ നടപടി നേരിടാൻ തയ്യാറാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നത് വരെ മന്ത്രിക്ക് കാത്തുനിൽക്കാമായിരുന്നു. തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. കിഷോർ, സെക്രട്ടറി ഡോ. റോസ്നാര, സംസ്ഥാന സെക്രട്ടറി ഡോ. അരവിന്ദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |