ആലപ്പുഴ : കുറഞ്ഞ ചെലവിലെ കായൽയാത്രയ്ക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പ് മൂന്ന് ബോട്ടുകൾ കൂടി ഓണത്തിന് സർവീസ് തുടങ്ങും. ഇതിൽ ആലപ്പുഴയ്ക്ക് രണ്ടും കൊല്ലത്തിന് ഒന്നും ബോട്ടുകൾ ലഭിക്കും. 120സഞ്ചാരികൾക്ക് യാത്രചെയ്യാൻ കഴിയുന്ന ശീതീകരണ സംവിധാനം ഉള്ള "വേഗ" ബോട്ടും 75യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന സീ കുട്ടനാട് ബോട്ടുമാണ് നിലവിൽ ടൂറിസം മേഖലയിൽ സർവീസ് നടത്തുന്നത്.
ഇതിൽ നിന്നുള്ള വരുമാന വർദ്ധനവ് കണക്കിലെടുത്താണ് ഈ മേഖലയിലേക്ക് കൂടുതൽ ബോട്ടുകൾ നിർമ്മിക്കാൻ വകുപ്പ് തീരുമാനിച്ചത്. 100യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന സോളാർ റൂയീസ് ബോട്ടിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.മൂന്ന് കോടിയാണ് ചെലവ്. ഒരുനിലയോടെ സീ കുട്ടനാടും രണ്ട് നിലയിലുള്ള സീ അഷ്ടമുടി ബോട്ടുകളുടെ നിർമ്മാണവും പൂർത്തിയായി വരുന്നു.
72യാത്രക്കാർ സഞ്ചരിക്കാൻ കഴിയുന്ന ബോട്ടുകളുടെ നിർമ്മാണത്തിന് ഓരോന്നിനും ചെലവ് 2.5കോടിയാണ്. മൂന്ന് ബോട്ടുകളിലും ശീതീകരണ സംവിധാനം ഉണ്ടാകും. പുതിയ സീ കുട്ടനാട് ജൂലായിലും മറ്റ് രണ്ട് ബോട്ടുകൾ സെപ്തംബറിലുമാണ് നീറ്റിലിറക്കുന്നത്. നിലവിലുള്ള വേഗയുടെ അതേ വലിപ്പത്തിൽ മറ്റൊരു വേഗ ബോട്ടുകൂടി നിർമ്മിക്കുന്നതിന് 3കോടി രൂപ സർക്കാർ അനുവദിച്ചു. അരൂരിലെ സ്വകാര്യ സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല. രണ്ട് പുതിയ വാട്ടർ ടാക്‌സിയുടെ നിർമ്മാണം പുരോഗമിക്കുന്നു. പറശ്ശിനിക്കടവ്, മുഹമ്മ എന്നിവടങ്ങളിലാണ് നിലവിൽ വാട്ടർ ടാക്‌സിയുള്ളത്.
കായൽയാത്ര
ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്ന് രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് നാലിന് തിരിച്ചെത്തുന്ന വേഗ സർവീസാണ് പ്രധാനം. പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, ആർ ബ്ലോക്ക് തുടങ്ങിയവയിലൂടെയാണ് ഇവയുടെ സഞ്ചാരം. കുറഞ്ഞ നിരക്കിൽ പാതിരാമണൽ, പുത്തൻകായൽ, തണ്ണീർമുക്കം ബണ്ട്, കുമരകം പക്ഷിസങ്കേതം, കുട്ടനാട് എന്നിവ കാണാനാകും. 40 എ സി സീറ്റുകളും 80 നോൺ എ സി സീറ്റുകളുമാണ് കാറ്റമറൈൻ ബോട്ടിലുളളത്. എ സി സീറ്റിന് 600 രൂപയും നോൺ എസിക്ക് 400 രൂപയുമാണ് നിരക്ക്. കൂടാതെ കുടുംബശ്രീ വിളമ്പുന്ന നാടൻ ഭക്ഷണങ്ങളും ഐസ്‌ക്രീം, ചായ, സ്‌നാക്‌സ് എന്നിവയും ബോട്ടിൽ ലഭ്യമാണ്. മുഹമ്മ ബോട്ടുജെട്ടിയിൽ നിന്ന് ആരംഭിച്ച വാട്ടർ ടാക്‌സിയാണ് മറ്റൊന്ന്. ഒരുമണിക്കൂർ യാത്രക്ക് ഒരാൾക്ക് 150 രൂപ വീതം 10പേർക്ക് 1500രൂപയും 15മിനിറ്റ് യാത്രക്ക് ഒരാൾക്ക് 40രൂപ വീതം 400രൂപയുമാണ് ചാർജ്.
400 രൂപയ്ക്ക് അഞ്ച് മണിക്കൂർ
ഒരു മണിക്കൂർ മുതൽ ഒരു ദിവസം വരെ നീളുന്ന കായൽപ്പരപ്പിലെ യാത്രയ്ക്ക് ആയിരങ്ങളും പതിനായിരങ്ങളുമൊക്കെ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളുമൊക്കെ ഈടാക്കുമ്പോൾ വെറും 400 രൂപയ്ക്ക് അഞ്ച് മണിക്കൂർ സുരക്ഷിതമായ ബോട്ട് യാത്രയാണ് ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നത്.
"കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ടുള്ള പദ്ധതികളുടെ ഭാഗമായാണ് കായൽ സഞ്ചാരികളെ ആകർഷിക്കുന്നിനായി ആധുനിക സംവിധാനത്തോടെ ബോട്ടുകൾ നിർമ്മിക്കുന്നത്. കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് അന്തർദേശീയ നിലവാരമുള്ള സുരക്ഷിത ബോട്ടുകളിൽ സഞ്ചരിക്കാം.
-ഡയറക്ടറേറ്റ്, ജലഗതാഗത വകുപ്പ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |