മലപ്പുറം: വൈദ്യുതി കണക്ഷന് അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജില്ലയിൽ പലയിടങ്ങളിലും കണക്ഷൻ ലഭിക്കുന്നില്ലെന്ന് പരാതി. വൈദ്യുതി തൂൺ ആവശ്യമുള്ള ഇടങ്ങളിൽ തൂണിന് പണമടച്ചാൽ തൊട്ടടുത്ത ദിവസം വൈദ്യുതി കണക്‌ഷൻ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ ഉറപ്പ് പറയുമ്പോഴും മാസങ്ങളായി കണക്ഷന് അപേക്ഷിച്ച് കാത്തിരിക്കുകയാണ് നിരവധി പേർ. കെട്ടിട നിർമ്മാണം പൂർത്തിയാക്കി വൈദ്യുതി കണക്ഷന് വേണ്ടി കെ.എസ്.ഇ.ബിയെ സമീപിക്കുന്നവരോട് വൈദ്യുതി തൂണും മീറ്ററും കിട്ടാനില്ലെന്നാണ് അധികൃതർ പറയുന്നത്. ഗൃഹപ്രവേശനം ലക്ഷ്യമിട്ട് വേഗത്തിൽ പണികളെല്ലാം പൂർത്തിയാക്കിയവർ വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ മാസങ്ങളായി വീടുകളിൽ താമസിക്കാനാകാതെ നിരാശയിലാണ്.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഇടങ്ങളിലും വൈദ്യുതി തൂണിന്റെ പ്രശ്നം അനുഭവിക്കുന്നുണ്ട്. ദിവസവും നിരവധി പേരാണ് കണക്ഷനായി കെ.എസ്.ഇ.ബി ഓഫീസുകൾ കയറി ഇറങ്ങുന്നത്. തൂണിന്റെ കുറവുണ്ടെന്നും കിട്ടുന്ന മുറയ്ക്ക് കണക്ഷനുകൾ ലഭ്യമാക്കുമെന്നുമാണ് കെ.എസ്.ഇ.ബി അധികൃതരുടെ മറുപടി. റോഡ് വീതികൂട്ടലിന്റെയും മറ്റും ഭാഗമായി പല സ്ഥലങ്ങളിലും പഴയ തൂണുകൾ മാറ്റുന്നുണ്ട്. ഇതും ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ തൂണുകൾ പഴയതിനേക്കാൾ കട്ടി കൂടിയതാണ്. ഇവ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശമുണ്ട്. ഗാർഹിക ഗുണഭോക്താക്കൾക്ക് ആദ്യക്രമം അനുസരിച്ചാണ് തൂണുകൾ അനുവദിക്കുന്നത്.
തമിഴ്നാട് തൂൺ ഒഴിവാക്കി
കെ.എസ്.ഇ.ബിക്കായി വൈദ്യുതി തൂണുകൾ നിർമ്മിക്കുന്നത് പിണറായിയിലെ പിക്കോസും പാലക്കാട്ടെ ഗൗതം കമ്പനിയും ശിവശക്തി കമ്പനിയുമാണ്. നേരത്തെ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന തൂണുകൾ എളുപ്പത്തിൽ പൊട്ടിപ്പോവുകയും ബലക്ഷയം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ നിന്ന് തന്നെ തൂണുകൾ വാങ്ങിയാൽ മതിയെന്ന തീരുമാനത്തിലേക്ക് കെ.എസ്.ഇ.ബി എത്തിയത്. ഈ സാഹചര്യത്തെ തുടർന്ന് നിർമാതാക്കൾക്ക് ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള നിർദേശം നൽകുകയും ചെയ്തു. എന്നാൽ തൂണുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലും വിതരണത്തിലും കെ.എസ്.ഇ.ബി ബോർഡിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |