തൃശൂർ: സംസ്ഥാന റവന്യൂ കലോത്സവത്തിന് ഇന്ന് തിരിതെളിയും. ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി കെ. രാജൻ അറിയിച്ചു. ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് സ്വരാജ് റൗണ്ടിൽ നടക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും.
സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മേയർ, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, പ്രൊഫ. കെ. സച്ചിദാനന്ദൻ, സംവിധായകൻ സത്യൻ അന്തിക്കാട്, ഇന്നസെന്റ്, ജയരാജ് വാര്യർ, ഐ.എം. വിജയൻ, വിദ്യാധരൻ മാസ്റ്റർ, ഹരിനാരായണൻ തുടങ്ങിയവർ പങ്കെടുക്കും.
ഘോഷയാത്രയിൽ വാദ്യമേളങ്ങൾ, നാടൻകലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയുണ്ടാകും. ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ നാടൻ കലാ സന്ധ്യയും അരങ്ങേറും. ഇന്ന് രാവിലെ മുതൽ മത്സരങ്ങൾ ആരംഭിക്കും. 39 ഇനങ്ങളിൽ 14 ജില്ലാ ടീമുകളും ഒരു ഹെഡ്‌ക്വാർട്ടേഴ്‌സ് ടീമും ഉൾപ്പെടെ 15 ടീമുകൾ തമ്മിലാകും മാറ്റുരയ്ക്കുക.
അവസാന ദിവസമായ 26ന് വൈകീട്ട് 4.30 മുതൽ സമാപനസമ്മേളനവും സമ്മാനദാനവും തേക്കിൻകാട് മൈതാനിയിലെ പ്രധാനവേദിയിൽ നടക്കും. കളക്ടർമാർ മുതൽ വില്ലേജ് അസിസ്റ്റന്റുമാർ വരെയുള്ള റവന്യൂ, സർവേ, ഭവനനിർമ്മാണ, ദുരന്തനിവാരണ വകുപ്പ് ജീവനക്കാർ എന്നിവർ മത്സര രംഗത്തുണ്ട്.
വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ഹരിത വി. കുമാർ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, എൻ.കെ. അക്ബർ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത് എന്നിവർ പങ്കെടുത്തു.
മത്സര ഷെഡ്യൂൾ:
തേക്കിൻകാട് മൈതാനി (വേദി 1) : ഭരതനാട്യം, നാടോടിനൃത്തം
ടൗൺ ഹാൾ(വേദി 2): ലളിതഗാനം, നാടൻപാട്ട്, ഓട്ടൻതുള്ളൽ മത്സരങ്ങൾ
തേക്കിൻകാട് മൈതാനി (വേദി- 1): മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, മൈം
ടൗൺ ഹാൾ (വേദി 2): മാപ്പിളപ്പാട്ട്, ഒപ്പന,
റീജ്യണൽ തീയറ്റർ (വേദി 3): നാടകം
സി.എം.എസ്.എച്ച്.എസ്.എസ് മിനി ഓഡിറ്റോറിയം (വേദി 4) : തബല, മൃദംഗം, ഗിറ്റാർ, വയലിൻ കർണാടിക്, വയലിൻ വെസ്റ്റേൺ
സി.എം.എസ്.എച്ച്.എസ്.എസ് (വേദി 5): രചനാമത്സരങ്ങൾ, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ
തേക്കിൻകാട് മൈതാനം (വേദി 1): തിരുവാതിര, നാടോടിനൃത്തം
ടൗൺ ഹാൾ (വേദി 2): കർണാടിക് മ്യുസിക്, ഹിന്ദുസ്ഥാനി മ്യൂസിക്
റീജ്യണൽ തീയറ്റർ (വേദി 3): മിമിക്രി, മോണോആക്ട്
സി.എം.എസ് .എച്ച് .എസ്.എസ് മിനി ഓഡിറ്റോറിയം (വേദി 4): കവിതാലാപനം, പ്രസംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |