ആറളം:ഹയർസെക്കൻഡറി ഫലം വന്നപ്പോൾ ആറളം ഫാം പുനരധിവാസമേഖലയിലെ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ വിജയം 36.79 ശതമാനം മാത്രം. 106 കുട്ടികളിൽ 100 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 39 പേർ വിജയിച്ചു.സ്‌കൂളിൽ ഹയർസെക്കൻഡറി ആരംഭിച്ചതിനു ശേഷമുള്ള രണ്ടാം ബാച്ചാണ് ഇത്.ആദ്യ ബാച്ചിൽ ഇത് 28. 28 ശതമാനമായിരുന്നു.
അധികൃതരുടെ അനാസ്ഥയാണ് ഇവിടെ വിജയ ശതമാനം ഇത്രമാത്രം കുറയാൻ ഇടയാക്കുന്നത് എന്ന് പരക്കെ ആക്ഷേപമുയരുകയാണ്. എന്നാൽ ഭൂരിഭാഗം കുട്ടികളും സ്ഥിരമായി സ്‌കൂളിൽ വരാത്തതാണ് വിജയശതമാനം കുറയാനുള്ള കാരണമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. ആറളം ഫാം കേന്ദ്രീകരിച്ച് താത്കാലിക നിയമനങ്ങളിൽ എത്തുന്നവരാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് . ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ് ആറളം ഫാം. ഇവിടെ എസ്.എസ്.എൽ.സി പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു ഉറപ്പാക്കാനാണ് 2019 ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചത്.
സ്ഥിരം അദ്ധ്യാപകരില്ല
കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് ബാച്ചുകളുള്ള സ്‌കൂളിൽ പക്ഷെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ സ്ഥിര അദ്ധ്യാപകരെ നിയമിക്കാത്തതും വിദ്യാർത്ഥികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിക്കാത്തതുമാണ് വിജയശതമാനം കുറയാനിടയാക്കിയത് .
ആദിവാസി മേഖലയിലെ വിദ്യാലയം എന്ന നിലയിൽ പ്രത്യേക ഉത്തരവ് വഴിയെങ്കിലും അദ്ധ്യാപകരെ നിയമിക്കേണ്ടതാണെങ്കിലും ഇതുണ്ടാകുന്നില്ല.
ഒഴിഞ്ഞുകിടക്കുന്ന അദ്ധ്യാപക തസ്തികകളിൽ ഒന്നിൽപോലും നിയമനം നടത്തിയിട്ടുമില്ല. അധികൃതരുടെ അവഗണനക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തുന്നുണ്ട്.
അടിസ്ഥാന സൗകര്യമില്ലാത്ത വീടുകളിൽ നിന്നാണ് ഭൂരിഭാഗം കുട്ടികളും സ്‌കൂളിൽ എത്തുന്നത്. കുട്ടികൾ സ്‌കൂളിൽ വരാൻ വിമുഖത കാണിക്കുന്നു. ഇരുത്തി പഠിപ്പിക്കേണ്ടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. വിദ്യാർത്ഥികളുടെ പഠനമികവ് വർദ്ധിപ്പിക്കാൻ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമുകളും എൻ.എസ്.എസ് ന്റെ നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികളും നടത്താറുണ്ട്.
പി.വി.പ്രസീത , റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ , കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |