കാർഷിക സർവ്വകലാശാലാ ഗവേഷണ റിപ്പോർട്ടിന് സർക്കാർ അംഗീകാരം
കണ്ണൂർ : കശുമാങ്ങ, ചക്ക, വാഴപ്പഴം തുടങ്ങിയ പഴങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ തുടങ്ങിയ പാനീയങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് കേരള കാർഷിക സർവ്വകലാശാല സമർപ്പിച്ച റിപ്പോർട്ടിന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിനും ഉണർവ്വ് .
കശുമാവ് കർഷകർ ഏറെയുള്ള കണ്ണൂർ, കാസർകോട് കേന്ദ്രീകരിച്ചായിരിക്കും പുതിയ പദ്ധതി.
കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന കശുമാങ്ങ പാഴായിപോകുന്നതാണ് പതിവ്. കശുമാങ്ങയിൽ നിന്ന് വൈൻ ഉൾപ്പടെയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം കാർഷിക സർവ്വകലാശാലാ ഗവേഷണ വിഭാഗം വിശദമായ റിപ്പോർട്ട് നൽകിയത്.
കർഷകർക്ക് വലിയ നേട്ടം
മുൻ കാലത്ത് കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കശുവണ്ടിയുടെ 60 ശതമാനവും കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു. കണ്ണൂർ ,കാസർകോട് ജില്ലകളിൽ 2004നും 2020നുമിടയിൽ കശുമാവ് കൃഷിയുടെ വിസ്തൃതി രണ്ടായിരം ഹെക്ടറോളം കുറഞ്ഞത് മെച്ചപ്പെട്ട വില ലഭിക്കാത്തതടക്കമുള്ള പ്രശ്നങ്ങൾ മൂലമായിരുന്നു. 2004-2005ൽ ഇരുജില്ലകളിലുമായി 41,022 ഹെക്ടർ കൃഷിയാണുണ്ടായിരുന്നത്.ഇപ്പോഴിത് 39,068 ഹെക്ടറിലേക്ക് ചുരുങ്ങിയിട്ടുണ്ട്.
വില സ്ഥിരതയില്ലാത്തതും സർക്കാറിന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രോത്സാഹനമില്ലാത്തതുമാണ് കർഷകർ കശുവണ്ടി കൃഷിയിൽ നിന്നും പിന്തിരിയാൻ പ്രധാന കാരണം.കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗ്രേഡിൽ പെട്ടതാണ്. ഡബ്ല്യു 180 എൻ ഇനത്തിന് വിദേശത്ത് നല്ല വിലയുണ്ട്. .കശുമാങ്ങയിൽ നിന്ന് കൂടി വരുമാനം ലഭിച്ചാൽ മുൻകാലങ്ങളിലേതുപോലെ കശുമാവ് കൃഷി സജീവമാകുമെന്നുറപ്പാണ്.
സംസ്ഥാനത്ത് കശുവണ്ടി കൃഷി 1 ലക്ഷം ഹെക്ടർ
കശുമാങ്ങ ഉൽപ്പാദനം 82,000 ടൺ
ഉപയോഗിക്കാൻ പറ്റുന്നത് 50,000ടൺ
ജ്യൂസ് ഉൽപ്പാദിപ്പിച്ചാൽ കിട്ടുന്നത് 25,000 ടൺ
വീര്യം കുറഞ്ഞ മദ്യം കിട്ടുന്നത് 2750 ടൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |