മലപ്പുറം: മഴക്കാലത്ത് പനി ബാധിതരുടെ എണ്ണം കൂടാറുണ്ടെങ്കിൽ ഇത്തവണ മഴ കനക്കുംമുമ്പെ തന്നെ പനിയിൽ വിറയ്ക്കുകയാണ് ജില്ല. സർക്കാർ ആശുപത്രികളിൽ മാത്രം പ്രതിദിനം രണ്ടായിരത്തിലധികം പേരാണ് വൈറൽപനി ബാധിച്ച് ചികിത്സ തേടുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേർ. പനിക്കൊപ്പം തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ എന്നിവയുള്ളവരോട് കൊവിഡ് ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. മൺസൂൺ കാലത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നത് സാധാരണയായതിനാൽ കൊവിഡ് ആശങ്ക പടരാതിരിക്കാനും ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്. തൊണ്ടവേദനയോട് കൂടിയ പനി, തലവേദന, മൂക്കടപ്പ്, ക്ഷീണം എന്നിവ വൈറൽ പനിയുടെ ലക്ഷണങ്ങളാണ്. പനി ബാധിച്ചാൽ സ്വയം ചികിത്സയ്ക്ക് മുതിരരുതെന്നും ഇത് എലിപ്പനി, ഡെങ്കി എന്നിവ തുടക്കത്തിലേ തിരിച്ചറിയുന്നത് വൈകാൻ ഇടയാക്കുമെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ഇരട്ടിയായി പനി ബാധിതർ
ഒരാഴ്ചക്കിടെ 13,298 പേരാണ് പനി ബാധിതരായത്. പ്രതിദിന രോഗികളുടെ എണ്ണം 2,000ത്തിന് മുകളിലേക്ക് എത്തിയതും ഇക്കാലയളവിലാണ്. ജൂൺ ഒന്നിന് 981 പേർ ചികിത്സ തേടിയപ്പോൾ ഇന്നലെ എത്തിയത് 2,336 പേരാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലടക്കം സായാഹ്ന ഒ.പിയുള്ളത് ആശുപത്രികളിലെ തിരക്ക് കുറച്ചിട്ടുണ്ട്. മിക്ക മരുന്നുകളും ആശുപത്രികളിൽ ലഭ്യമാണെന്നത് രോഗികൾക്ക് ആശ്വാസമേകുന്നുണ്ട്. ഈ മാസം 35,871 പേർക്കാണ് പനി സ്ഥിരീകരിച്ചത്.
ഡെങ്കിയും എലിപ്പനിയും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരാഴ്ചക്കിടെ 24 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. മൂത്തേടത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ഒമ്പത് പേർക്കാണ് എലിപ്പനി ലക്ഷണമുണ്ടായത്. ഇന്നലെ പൂക്കോട്ടൂരിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഈമാസം ഇതുവരെ 48 പേർ ഡെങ്കി, 17 പേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. 11 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എടപ്പറ്റ, അരീക്കോട്, പൊന്മള, ഊരകം, തുവ്വൂർ, എടവണ്ണ, തൃപ്പനച്ചി എന്നിവിടങ്ങളിലാണിത്.
അതിസാരം കൂടി
അതിസാര രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഈമാസം തുടക്കം മുതൽ പ്രതിദിനം ശരാശരി 500 പേർ ചികിത്സ തേടുന്നുണ്ട്. ഇതുവരെ 10,352 പേർ അസുഖ ബാധിതരായി. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതാണ് പ്രധാനകാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |