പാലാ. കോട്ടയം ജില്ലയിലെ പ്രഥമ ഇൻഫോ പാർക്കിനായി കരൂർ പഞ്ചായത്തിലെ വലവൂർ ഒരുങ്ങുന്നു. ഒരു ജില്ലയിൽ ഒരു ഐ.ടി പാർക്ക് എന്ന സർക്കാർലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടി ഇവിടെ സ്ഥാപിതമായതോടെ ഐ.ടി ഉന്നത ഗവേഷണ സ്ഥാപങ്ങളുടെ ഭൂപടത്തിൽ വലവൂർ നേരത്തെ ഇടംപിടിച്ചിരുന്നു. പാലാ ഇൻഫോസിറ്റി എന്ന് പേരിട്ട് മുൻ മന്ത്രി കെ.എം.മാണിയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭാവി വികസനം കൂടി മുന്നിൽകണ്ട് 100 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് ശ്രമം. നാട്ടുകാരും ഭൂ ഉടമകളും ഇതിനോട് അനുകൂല നിലപാടിലുമാണ്.
എറണാകുളം- പാലാ റൂട്ടിൽ രാമപുരം വഴിയും ഉഴവൂർ വഴിയും വലവൂരിൽ എത്തിച്ചേരാം. നിർദ്ദിഷ്ട പദ്ധതി പ്രദേശത്തേക്ക് മികച്ച നിലവാരത്തിൽ കേന്ദ്രപദ്ധതിയിൽ പെടുത്തി നിർമ്മിച്ച റോഡ് ശൃംഖലയുമുണ്ട്.
കിൻഫ്രയുടെ ഉന്നതതല സംഘം രണ്ടാം ഘട്ടം നടത്തിയ സർവ്വേയുടെ റിപ്പോർട്ട് താമസിയാതെ സർക്കാരിന് സമർപ്പിക്കുമെന്ന് ഇതിന് നേതൃത്വം നൽകുന്ന കിൻഫ്രാ ഫിലിം ആന്റ് വീഡിയോ ഐ.ടി. പാർക്ക് ചെയർമാൻ ജോർജ്കുട്ടി ആഗസ്തി പറഞ്ഞു. ആവശ്യമെങ്കിൽ ട്രിപ്പിൾ ഐ.ടിക്കു സമീപം സഹകരണ സ്ഥാപനത്തിന്റെ ഭൂമി കൂടി നിർദ്ദിഷ്ട പദ്ധതിക്കായി വിട്ടുനൽകുമെന്ന് കേരള ബാങ്ക് ഡയറക്ടറും വലവൂർ ബാങ്ക് പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളവും വ്യക്തമാക്കി.
ഏറ്റെടുക്കുന്നത് 100 ഏക്കർ ഭൂമി .
ജോസ് കെ.മാണി എം.പി പറയുന്നു.
നാട്ടിലും വിദേശത്തും സ്ഥിരം തൊഴിൽ ലഭിക്കാത്ത അഭ്യസ്തവിദ്യർക്ക് തൊഴിൽ അവസരം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്. ഐ.ടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പു മന്ത്രി പ്രാരംഭ സാദ്ധ്യതാ പഠനത്തിന് കിൻഫ്രായെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |